Fincat

അണ്ടര്‍ 19 യൂത്ത് ടെസ്റ്റ്: ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം

 

ബെക്കന്‍ഹാം: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ഒന്നാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യ അണ്ടര്‍ 19 ടീം 540 റണ്‍സെടുത്ത് പുറത്ത്. ആയുഷ് മാത്രെ (102), അഭിഗ്യാന്‍ കുണ്ടു (90), രാഹുല്‍ കുമാര്‍ (85), ആര്‍ എസ് ആംബ്രിഷ് (7), വിഹാന്‍ മല്‍ഹോത്ര (67) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി അലക്‌സ് ഗ്രീന്‍, റാല്‍ഫി ആല്‍ബെര്‍ട്ട് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനും മികച്ച തുടക്കാണ് ലഭിച്ചത്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 195 റണ്‍സെടുത്തിട്ടുണ്ട് ഇംഗ്ലണ്ട്. റോക്കി ഫ്‌ളിന്റോഫ് (70), ബെന്‍ മയെസ് (2) എന്നിവരാണ് ക്രീസില്‍. ഹെനില്‍ പട്ടേല്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ആര്‍ച്ചി വോണ്‍ (2), ജെയ്ഡന്‍ ഡെല്‍ലി (27) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തെ നഷ്ടമായി. പിന്നീട് ഹംസ ഷെയ്ഖ് (84) – റോക്കി സഖ്യം 154 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും. എന്നാല്‍ ഹംസയെ പുരത്താക്കി വൈഭവ് സൂര്യവന്‍ഷി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. നേരത്തെ, ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 450 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. പിന്നീട് 90 റണ്‍സാണ് ഇന്ത്യ ഇന്ന് കൂട്ടിചേര്‍ത്തത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് ആംബ്രിഷ് നടത്തിയ പോരാട്ടാണ് സ്‌കോര്‍ 500 കടത്തിയത്. ആംബ്രിഷിന് പുറമെ ഹെനില്‍ പട്ടേല്‍ (38), ദീപേഷ് ദേവേന്ദ്രന്‍ (4) എന്നിവരുടെ വിക്കറ്റും ഇന്ന് നഷ്ടമായി. അന്‍മോല്‍ജീത് സിംഗ് (8) പുറത്താവാതെ നിന്നു. മലയാളി താരം മുഹമ്മദ് ഇനാന്‍ 23 റണ്‍സെടുത്ത് വാലറ്റത്ത് തിളങ്ങി.

 

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവന്‍ഷി ഹാട്രിക്ക് ഫോറോടെയാണ് തുടങ്ങിയത്. വൈഭവില്‍ നിന്ന് മറ്റൊരു വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകര്‍ പക്ഷെ നിരാശരായി. 13 പന്തില്‍ 14 റണ്‍സെടുത്ത വൈഭവിനെ നാലാം ഓവറില്‍ അലക്‌സ് ഗ്രീന്‍ പുറത്താക്കി.എന്നാല്‍ രണ്ടാം വിക്കറ്റില്‍ 173 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ അയുഷ് മാത്രെയും വിഹാന്‍ മല്‍ഹോത്രയും ചേര്‍ന്ന് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. 115 പന്തില്‍ 102 റണ്‍സെടുത്ത ആയുഷ് മല്‍ഹോത്രയെ പുറത്താക്കി ആര്‍ച്ചി വോഗനാണ് കൂട്ടുകെട്ട് തകര്‍ത്തത്.

പിന്നാലെ വിഹാന്‍ മല്‍ഹോത്രയും(67), മൗല്യരാജ്‌സിംഗ് ചാവ്ഡയും(11) പുറത്തായതോടെ ഇന്ത്യ 206-4 എന്ന സ്‌കോറില്‍ പതറിയെങ്കിലും അഞ്ചാം വിക്കറ്റില്‍ അഭിഗ്യാന്‍ കുണ്ടുവും(95 പന്തില്‍ 90), രാഹുല്‍ കുമാറും(81 പന്തില്‍ 85) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ 385 റണ്‍സിലെത്തിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 181 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സെഞ്ചുറിക്കരികെ കുണ്ടുവിനെയും രാഹുലിനെയും മടക്കിയ ജാക്ക് ഹോമാണ് ഇംഗ്ലണ്ട് അണ്ടര്‍ 19ന് ആശ്വസിക്കാന്‍ വക നല്‍കിയത്. നേരത്തെ ഏകദിന പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കിയിരുന്നു.