Fincat

കേരള സര്‍വകലാശാലയില്‍ ഭരണ സ്തംഭനം; വി സിയുടെ ഒപ്പിനായി കാത്ത് നില്‍ക്കുന്നത് വിദ്യാര്‍ഥികളുടെ 2500 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍

വൈസ് ചാന്‍സലര്‍ -രജിസ്ട്രാര്‍ പോരില്‍ കേരള സര്‍വകലാശാലയില്‍ ഭരണസ്തംഭനം. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ ഒപ്പിനായി കാത്ത് നില്‍ക്കുന്നത് 2500 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍. നിരവധി അക്കാഡമിക് കോഴ്‌സ് അംഗീകാരത്തിനുള്ള ഫയലുകള്‍, അധിക പ്ലാന്‍ ഫണ്ട് അനുവദിക്കാനുള്ള അപേക്ഷകളടക്കം കെട്ടിക്കിടക്കുന്നു. അഫിലിയേറ്റഡ് കൊളജുകളിലെ വിവിധ കോഴ്‌സുകള്‍ക്കുള്ള അംഗീകാരം. അധ്യാപകരുടെ കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം, പ്രമേഷന്‍ ഫയലുകള്‍ ഉള്‍പ്പെടെ ഒന്നും തീര്‍പ്പാക്കുന്നില്ല.

സര്‍വകലാശാലയില്‍ ഫയലുകള്‍ കുന്നു കൂടുമ്പോഴും അധികാരം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍. മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാല ആസ്ഥാനത്ത് എത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടു. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ഒപ്പിട്ടയക്കുന്ന ഫയലുകള്‍ മോഹനല്‍ കുന്നുമ്മല്‍ മടക്കി അയക്കുകയാണ്. താത്ക്കാലിക രജിസ്ട്രാറായ മിനി കാപ്പന്‍ പരിശോധിക്കുന്ന ഫയലുകള്‍ മാത്രമേ പരിഗണിക്കൂ എന്ന വൈസ് ചാന്‍സലറുടെ നിലപാട് മാറ്റമില്ലാതെ തുടരുകയാണ്.

സര്‍വകലാശാലയിലെ ഭരണ സ്തംഭനത്തില്‍ യുഡിഎഫിലെ സിന്‍ഡിക്കേറ്റ് സെനറ്റ് അംഗങ്ങള്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. സെനറ്റ് അംഗം കൂടിയായ എംഎല്‍എ എം വിന്‍സന്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. 1 സിന്‍ഡിക്കേറ്റ് അംഗവും 12 നെറ്റ് അംഗങ്ങളുമാണ് യുഡിഎഫിന് ഉള്ളത്.