മാസങ്ങളുടെ നിരീക്ഷണത്തിനൊടുവിൽ അജ്മലും വിഷ്ണുവും രാസലഹരിയും കഞ്ചാവുമായി പിടിയിൽ
രാസലഹരിയും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കായംകുളം പത്തിയൂർ എരുവ സ്വദേശി അജ്മൽ (22), പത്തിയൂർ സ്വദേശി വിഷ്ണു (22) എന്നിവരെയാണ് മാവേലിക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി എസ് കൃഷ്ണരാജിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച ചെട്ടികുളങ്ങര ക്ഷേത്രത്തിന് തെക്കുവശം വെച്ച് വാഹനത്തിൽ എത്തുമ്പോഴായിരുന്നു ഇവർ പിടിയിലായത്.
0.713 ഗ്രാം രാസലഹരിയും, 2.1 ഗ്രാം കഞ്ചാവും, ഇവ കടത്താൻ ഉപയോഗിച്ച ബൈക്കും ഇവരിൽ നിന്നും പിടിച്ചെടുത്തു. മാസങ്ങളായി ഇവർ എക്സൈസ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) അൻവർ, പ്രിവന്റീവ് ഓഫിസര്‍ ജി ജയകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ശ്യാം, ഷിതിൻ, പ്രതീഷ്, ഷഹീൻ, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.