ഇതാണ് നിമിഷ പ്രിയക്ക് വേണ്ടി ഇടപെടുന്ന കാന്തപുരത്തിന്‍റെ ഉറ്റ സുഹൃത്ത്, യെമനി സൂഫി ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ്; പ്രശംസിച്ച് ശശി തരൂർ
യെമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ പ്രശംസിച്ച് ശശി തരൂർ എം പി രംഗത്ത്. കാന്തപുരം തന്‍റെ, ദീർഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടൽ പുതിയ പ്രതീക്ഷ നൽകുന്നതാണെന്ന് ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ വിജയകരമാകാൻ കേരളം ഒറ്റക്കെട്ടായി പ്രാർത്ഥിക്കുന്നുവെന്നും തരൂർ കുറിച്ചു. മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കാനും വെറുപ്പും വിദ്വേഷവും വളർത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനം എന്ന നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം ഉസ്താദെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
തരൂരിന്‍റെ കുറിപ്പിൻ്റെ പൂർണരൂപം:
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തിൽ വിവിധ ഇടപെടലുകൾ 2020 മുതൽ നടന്നിട്ടുണ്ട്. യെമനിലെ ഇന്ത്യയ്ക്ക് ഒരു എംബസിയുണ്ട് എന്നാൽ യെമനിലെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യം കാരണം, 2015 ഏപ്രിൽ മുതൽ ജിബൂട്ടിയിലെ ഒരു ക്യാമ്പ് ഓഫീസിൽ നിന്നാണ് സനയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി പ്രവർത്തിക്കുന്നത്. ഇത് കൊണ്ട് തന്നെ നമ്മുടെ നയതന്ത്രപരമായ ഇടപെടലുകൾ ഇതു വരെ വിജയിച്ചിട്ടില്ല. ഈ അവസരത്തിൽ ഓൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ജാമിയ മർകസ് ചാൻസലറുമായ ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അദ്ദേഹത്തിൻ്റെ ദീർഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടൽ പുതിയ പ്രതീക്ഷ നൽകുന്നു. അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ വിജയകരമാകാൻ കേരളം ഒറ്റക്കെട്ടായി പ്രാർത്ഥിക്കുന്നു. മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കാനും വെറുപ്പും വിദ്വേഷവും വളർത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനം എന്ന നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം ഉസ്താദ്.