അശ്ലീല വീഡിയോ ഇട്ട് ഇൻസ്റ്റയിൽ വൈറലാകാനുള്ള വളഞ്ഞ വഴി; 2 ഇൻഫ്ലുവൻസർമാർ അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച് പ്രശസ്തിയും പണവും നേടാൻ ശ്രമിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അശ്ലീലവും അസഭ്യവുമായ ഉള്ളടക്കത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. മെഹക്, പാരി എന്നിവർക്കൊപ്പം സഹായികളായ ഹിന, സർറാർ ആലം എന്നിവരെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.
‘മെഹക്‍പാരി143’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇവർ വീഡിയോ പങ്കുവെച്ചിരുന്നത്. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ, അശ്ലീല ആംഗ്യങ്ങൾ, പ്രകോപനപരമായ ഡയലോഗുകൾ എന്നിവയടങ്ങിയ റീലുകളാണ് ഇവർ സ്ഥിരമായി പോസ്റ്റ് ചെയ്തിരുന്നത്. വീഡിയോ എഡിറ്റിംഗ് ചെയ്തിരുന്നത് ആലം ആയിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടുതൽ ഫോളോവേഴ്‌സിനെ നേടാനും പണം സമ്പാദിക്കാനും ലക്ഷ്യമിട്ടാണ് ഇവർ മാസങ്ങളായി ഇത്തരം വീഡിയോകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നത്.
ഇവരുടെ തന്ത്രം ഫലം കണ്ടു. ഈ വീഡിയോകളിൽ നിന്ന് പ്രതിമാസം 25,000-30,000 രൂപ ഇവർക്ക് ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, പൊതുജനങ്ങളിൽ നിന്ന് വലിയ രോഷം ഉയർന്നതോടെ ഇവർക്കെതിരെ നിരവധി പരാതികൾ ലഭിച്ചു. ഞായറാഴ്ച മെഹകിനും പാരിക്കുമെതിരെയാണ് ആദ്യം കേസെടുത്തത്. ഹിനയും ആലവും അജ്ഞാതരായ കൂട്ടുപ്രതികളായി.
സംഘം ഒളിവിൽ പോയതിനെ തുടർന്ന് പൊലീസ് ഇവരെ പിന്തുടർന്ന് കണ്ടെത്തുകയും നാല് പേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മെഹകും പാരിയും വളരെക്കാലമായി അശ്ലീല റീലുകൾ നിർമ്മിക്കുന്നുണ്ടെന്ന് എസ്പി കൃഷ്ണകുമാർ ബിഷ്‌ണോയ് സ്ഥിരീകരിച്ചു. ഡസൻ കണക്കിന് വീഡിയോകളിൽ അസഭ്യമായ ഭാഷയും അനുചിതമായ പെരുമാറ്റവും ഉൾപ്പെട്ടിരുന്നു. ഇൻസ്റ്റഗ്രാം പ്രശസ്തിയും സാമ്പത്തിക നേട്ടങ്ങളുമായിരുന്നു പെൺകുട്ടികളുടെ പ്രധാന ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു.