വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി, പൊലീസിന് നിര്‍ദേശം നൽകി
തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തൊടുപുഴ പൊലീസിനോടാണ് കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയത്. പി സി ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോർജിന്റെ വിദ്വേഷ പ്രസംഗം.
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ആർഎസ്എസ് സഹയാത്രികനായ അജിത് കൃഷ്ണൻ സെക്രട്ടറിയായ എച്ച്ആർഡിഡിഎസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പിസി ജോർജ് മുസ്ലീം സമുദായത്തിനെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയത്. ജോർജിനെയും സന്നദ്ധസംഘടനയായ എച്ച്.ആർ.ഡി.എസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അനീഷ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുക്കാത്തതിനെ തുടർന്നാണ് അനീഷ് കാട്ടാക്കട കോടതിയെ സമീപിച്ചത്.