Fincat

ദുബൈയില്‍ ജീവനക്കാര്‍ക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

ദുബൈ: ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവാഹ അവധി നല്‍കുന്നത് സംബന്ധിച്ച ഡിക്രി നമ്പര്‍ (31)2025 ആണ് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് പുറപ്പെടുവിച്ചത്.

ദുബൈ ഭരണകൂടം പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാര്‍ക്കും പ്രത്യേക വികസന മേഖലകളും ഫ്രീ സോണുകളുമായി ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിലുമുള്ള സ്വദേശി ജീവനക്കാര്‍ക്കും ഈ നിയമം ബാധകമാകും. ഇതില്‍ ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററും (DIFC)ഉള്‍പ്പെടുന്നു. ഇതോടെ, ജുഡീഷ്യല്‍ അധികാരത്തിലുള്ള എമിറാത്തി അംഗങ്ങളും, ദുബൈയിലെ സൈനിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരും ഈ നിയമത്തിന്റെ പരിധിയിലാകും. എന്നാല്‍, സൈനിക പരിശീലനത്തിലിരിക്കുന്ന കേഡറ്റുകള്‍ക്ക് ഈ നിയമം ബാധകമല്ല.

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാര്‍ക്ക് 10 പ്രവൃത്തി ദിവസങ്ങളോളം പൂര്‍ണവേതനത്തില്‍ വിവാഹാവധി ലഭിക്കുമെന്ന് പുതിയ ഫെഡറല്‍ ഉത്തരവ് വ്യക്തമാക്കുന്നു. വിവാഹാവധിക്ക് പുറമേ, ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ സ്ഥലത്തെ മാനവ വിഭവശേഷി നിയമപ്രകാരം ലഭ്യമായ മറ്റ് അവധികളുമായി ഈ അവധി സംയോജിപ്പിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.

പ്രത്യേക നിബന്ധനകള്‍

ജീവനക്കാരന്റെയോ ജീവനക്കാരിയുടെയോ (ഭര്‍ത്താവ്/ഭാര്യ) എമിറാത്തി ആയിരിക്കണം.
ജീവനക്കാരന്‍/ ജീവനക്കാരി പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാക്കിയിരിക്കണം.
യുഎഇയിലെ ബന്ധപ്പെട്ട അതോറിറ്റി വിവാഹ കരാര്‍ അറ്റസ്റ്റ് ചെയ്യണം.
2024 ഡിസംബര്‍ 31ന് ശേഷം വിവാഹ കരാര്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
വിവാഹ അവധി കാലയളവില്‍ ജീവനക്കാര്‍ക്ക് അവരുടെ മുഴുവന്‍ ശമ്പളവും, അതില്‍ ഉള്‍പ്പെടുന്ന എല്ലാ അലവന്‍സുകളും മാനവ വിഭവശേഷി നിയമത്തില്‍ പറയുന്ന സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. വിവാഹ കരാര്‍ പൂര്‍ത്തിയാക്കിയ തീയതിയില്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍, ഈ അവധി തുടര്‍ച്ചയായോ ഇടവേളകളിലായോ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് അവസരമുണ്ടാകും.