Fincat

‘ഇനിയൊരു അപകടമുണ്ടാകരുത്’, ഒടുവില്‍ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്, സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി

തിരുവനന്തപുരം: കൊല്ലത്തെ സ്‌കൂള്‍ വിദ്യാര്‍ഥി മിഥുന്റെ ദാരുണ മരണത്തിന് പിന്നാലെ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയ ബന്ധിതമായി നടത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിര്‍ദ്ദേശം നല്‍കി. അടുത്തകാലത്ത് നടന്ന വിവിധ വൈദ്യുതി അപകടങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ചതില്‍ വൈദ്യുതി ലൈനുകളുടെ സുരക്ഷാ പരിശോധന വീഴ്ച കൂടാതെ നടത്തി ഉചിത പരിഹാര നടപടികള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്ന് കാണുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യുതി അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുന്നതും ഗുണപ്രദമായിരിക്കുമെന്ന് കരുതുന്നതായി മന്ത്രി വിവരിച്ചു.

സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിന് കെ എസ് ഇ ബിയും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. അമ്മ സുജയും അച്ഛന്‍ മനുവും അന്ത്യചുംബനം നല്‍കി. അനിയന്‍ സുജിനാണ് മിഥുന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും. ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ അതിവൈകാരിക നിമിഷങ്ങളായിരുന്നു. കരഞ്ഞ് തളര്‍ന്ന് ശബ്ദം ഇല്ലാതായ പ്രിയപ്പെട്ടവര്‍ക്കിടയില്‍ നിന്നാണ് മിഥുന്‍ എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞകന്നത്. ചെറിയ വീടിന്റെ പിന്നാമ്പുറത്താണ് മിഥുന് അന്ത്യവിശ്രമമൊരുക്കിയത്. സ്‌കൂളില്‍ വെച്ച് കളിക്കുന്നതിനിടെ സ്‌കൂളിലെ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. 17ാം തീയതിയാണ് സ്‌കൂളില്‍ വെച്ച് അപകടമുണ്ടാകുന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ കേരളത്തിന്റെയാകെ മനസ് ഉലയ്ക്കുന്നതായിരുന്നു. എന്‍ സി സിയുളള സ്‌കൂളില്‍ ചേരാന്‍ വേണ്ടിയാണ് മിഥുന്‍ തേവലക്കര സ്‌കൂളിലേക്ക് എത്തിയത്. ഫുട്‌ബോളറാകാനും ആഗ്രഹമുണ്ടായിരുന്നു മിഥുന്. മകന്റെ നിശ്ചല ശരീരത്തിന് മുന്നില്‍ കണ്ണിമ ചിമ്മാതെ, കരയാതെ ഒറ്റയിരുപ്പിരിക്കുന്ന അമ്മ സുജയുടെ ചിത്രം കണ്ടുനിന്നവരുടെയെല്ലാം നെഞ്ചുപൊള്ളിക്കുന്നതായിരുന്നു. വിതുമ്പിക്കരഞ്ഞുകൊണ്ടാണ് സുജ മകന് അന്ത്യചുംബനം നല്‍കിയത്. മകനെ കാണാന്‍ ഇങ്ങനെ വരാനായിരുന്നില്ല സുജ ആ?ഗ്രഹിച്ചത്. കുടുംബത്തെ കര കയറ്റാനായി വിദേശത്തേക്ക് ജോലി തേടി പോയ സുജ 4 മാസത്തിന് ശേഷം തിരികെ വന്നത് മകന്റെ ചേതനറ്റ ശരീരത്തിന് മുന്നിലേക്കാണ്. തുര്‍ക്കിയിലേക്ക് വീട്ടുജോലിക്ക് പോയ സുജ ഇന്ന് രാവിലെയാണ് നാട്ടിലേക്ക് തിരികെയെത്തിയത്. കണ്ടുനില്‍ക്കാന്‍ കഴിയാത്ത വിധത്തിലുള്ള വൈകാരിക നിമിഷങ്ങളാണ് ഉണ്ടായത്.