Fincat

റോഡിൽ നിറയെ കുഴികൾ; കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടിൽ സ്വകാര്യ ബസുകള്‍ നാളെ മുതൽ ഓടില്ല

റോഡുകളുടെ ശോച്യാവസ്ഥയടക്കം വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് തൃശൂരിലെ കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. ജൂലൈ 21 മുതലാണ് ബസ് സര്‍വീസ് നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരം. റോഡുകളുടെ തകര്‍ച്ചമൂലം കൃത്യസമയത്ത് ഓടിയെത്താനാകാതെ ബുദ്ധിമുട്ടിലാകുകയാണെന്നും ബസുകളുടെ അറ്റകുറ്റപണിയടക്കം വര്‍ധിച്ചതായും ബസ് ഉടമകള്‍ ചൂണ്ടികാട്ടുന്നു.

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അമിതമായ ടാക്സ് പിൻവലിക്കുക, അനധികൃതമായ പണിഷ്മെന്‍റ് ഫീസ് നിർത്തലാക്കുക, ബസ് ജീവനക്കാരുടെ ശാരീരിക സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളടക്കം ഉന്നയിച്ചാണ് സമരം. കൊടുങ്ങല്ലൂർ- ഗുരുവായൂർ റൂട്ടിലെ മുഴുവൻ സ്വകാര്യ ബസ്സുകളും ജൂലൈ 21 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്ന് വാഹന ഉടമകള്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

 

നിരവധി നിവേദനങ്ങൾ കളക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് സമർപ്പിച്ചിട്ടും നടപടികൾ ഇല്ലാത്ത സാഹചര്യത്തിൽ സർവീസ് നിർത്തിവെക്കുകയാണെന്ന് വാഹന ഉടമകൾ പറഞ്ഞു. റോഡുകളുടെ ശോച്യാവസ്ഥയടക്കം അടിയന്തരമായി പരിഹരിക്കണമെന്നാണ് ആവശ്യം.

റോഡിലെ കുഴികളിൽ വീണ് അപകടമുണ്ടാകുന്നതടക്കം ആവര്‍ത്തിക്കുന്നതിനിടെയാണ് കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടിൽ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള പ്രതിഷേധം ആരംഭിച്ചത്. സ്വകാര്യ ബസ് ഉടമകളായ ആസിഫ് കാക്കശ്ശേരി, സന്ദീപ് കൃഷണൻ, വി.കെ ബൈജു, റോഷൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.