ക്ലാസ് നടന്നുകൊണ്ടിരിക്കെ സ്കൂൾ കെട്ടിടം തകർന്നു, ആറ് കുട്ടികൾക്ക് ദാരുണാന്ത്യം
രാജസ്ഥാനിലെ ജലവാറിൽ സ്കൂളിലെ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. 30 ഓളം പേർക്ക് പരിക്കേറ്റു. ഭൂരിഭാഗവും കുട്ടികളാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. ജലവാറിലെ മനോഹർതനയിലെ പീപ്ലോഡി ഗവൺമെന്റ് സ്‌കൂളിലാണ് അപകടമുണ്ടായത്. കെട്ടിടം തകർന്നുവീഴുമ്പോൾ വിദ്യാർഥികൾ ക്ലാസുകളിൽ പങ്കെടുക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം നടക്കുമ്പോൾ കെട്ടിടത്തിൽ ഏകദേശം 35 വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിക്കേറ്റ കുട്ടികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ചില കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റതായി ജലവാർ പൊലീസ് സൂപ്രണ്ട് അമിത് കുമാർ പിടിഐയോട് പറഞ്ഞു.
അധ്യാപകരുടെയും ഗ്രാമവാസികളുടെയും സഹായത്തോടെ വിദ്യാർത്ഥികളെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തതായും പൊലീസ് പറഞ്ഞു. കുട്ടികളെ ചികിത്സയ്ക്കായി മനോഹർ താന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) പ്രവേശിപ്പിച്ചു. കനത്ത മഴയും കെട്ടിടത്തിന്റെ ജീർണ്ണാവസ്ഥയും കാരണമാണ് സ്കൂളിന്റെ മേൽക്കൂര തകർന്നുവീണതെന്നാണ് നിഗമനം.
കെട്ടിടം തകർന്നതിന്റെ കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു. രാജസ്ഥാനിലെ ജലവാറിലെ ഒരു സ്‌കൂളിൽ ഉണ്ടായ അപകടം ദാരുണവും അങ്ങേയറ്റം ദുഃഖകരവുമാണ്. ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ് എന്റെ മനസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ അറിയിച്ചു.