തമിഴ്നാട്ടിലെത്തി മാധ്യമങ്ങളെ ഉപയോഗിച്ച് നിരപരാധിയെന്ന് വരുത്തുക ലക്ഷ്യം: ജയില്‍ ചാട്ടത്തില്‍ ഗോവിന്ദച്ചാമി
തൃശ്ശൂർ: ജയില്‍ ചാടിയ ശേഷം തമിഴ്നാട്ടില്‍ എത്തി മാധ്യമങ്ങളെ ഉപയോഗിച്ച് നിരപരാധിയെന്ന് വരുത്തുകയായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമിയുടെ മൊഴി.തമിഴ്നാട്ടിലെ മാധ്യമങ്ങളെ ഉപയോഗിച്ച് താൻ കുറ്റക്കാരനല്ലെന്ന് വരുത്താനുള്ള ശ്രമം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ഗോവിന്ദച്ചാമി മൊഴി നല്‍കിയിരിക്കുന്നത്. തമിഴ്നാട്ടുകാരനായ തന്നെ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ ഇട്ടിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്നാണ് ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതിനിടെ ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്ന വിയ്യൂർ അതിസുരക്ഷാ ജയിലിലെ ജി എഫ് വണ്‍ സെല്ലിന് അകത്തും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതല്‍ ജീവനക്കാരെയും ജയില്‍വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
ഗോവിന്ദച്ചാമിയുടെ കൂടെ ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനിച്ചിരുന്നു. ഗോവിന്ദച്ചാമിയെ ഇന്നലെ രാവിലെയാണ് കണ്ണൂരില്‍ നിന്നും വിയ്യൂർ ജയിലിലേക്ക് മാറ്റിയത്. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നും ചാടിയതിന് പിന്നാലെയാണ് ജയില്‍മാറ്റം. അതീവ സുരക്ഷയിലായിലാണ് വിയ്യൂരില്‍ എത്തിച്ചത്. ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തില്‍ കയറ്റിയത്. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്.
25ന് പുലർച്ചെയായിരുന്നു ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഗോവിന്ദച്ചാമി ജയിലിന് പുറത്തെത്തിയ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോർട്ടറിന് ലഭിച്ചു. പുലർച്ചെ അഞ്ചേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. പുറത്തെത്തിയ ഗോവിന്ദച്ചാമി കൈപ്പത്തി ഇല്ലാത്ത കൈ തലയില്‍ വെച്ച് മുകളില്‍ സഞ്ചി കൊണ്ട് മറച്ചു പിടിച്ചാണ് റോഡിലൂടെ നടക്കുന്നത്. ജയിലില്‍ നിന്നിറങ്ങിയത് മുതല്‍ കൈ തലയില്‍ വച്ചാണ് നടത്തം. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ആരെങ്കിലും സൂക്ഷിച്ചു നോക്കുന്നത് കണ്ടാല്‍ ഗോവിന്ദച്ചാമി അപ്പോള്‍ തിരിഞ്ഞ് നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സൂപ്രണ്ട് ഗേറ്റിന് സമീപത്തെ ദൃശ്യങ്ങളാണ് ലഭിച്ചത്.
ജയില്‍ ചാടിയ ഗോവിന്ദച്ചാമിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിരുന്നു. ജയില്‍മാറ്റം ആഗ്രഹിച്ചിരുന്നെന്നും പരോള്‍ കിട്ടാത്തതില്‍ വിഷമം ഉണ്ടായിരുന്നെന്നും ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. 2017 മുതല്‍ ജയില്‍ ചാടാൻ തീരുമാനിച്ചിരുന്നു. പലതവണ സെല്ലുകള്‍ മാറ്റിയതുകൊണ്ട് ഒരുക്കിയ പദ്ധതി നീണ്ടു. 10 മാസം മുൻപ് സെല്ലിലെ അഴി മുറിച്ചുതുടങ്ങി. ഏഴ് കമ്ബികളാണ് മുറിച്ചുമാറ്റിയത്. ഓരോന്നും മുറിച്ചുമാറ്റുമ്ബോള്‍ നൂല്‍ കൊണ്ട് കെട്ടിവെക്കും. രാത്രി കാലങ്ങളില്‍ കമ്ബി മുറിക്കും. പകല്‍ കിടന്നുറങ്ങും. സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ പാത്രം കൊണ്ട് കൊട്ടി നോക്കും. ഇല്ലെന്ന് മനസിലായാല്‍ കമ്ബി മുറിക്കാൻ തുടങ്ങും. ജയില്‍ വളപ്പില്‍ നിന്ന് ലഭിച്ച ആക്രിയാണ് കമ്ബി മുറിക്കാൻ ഉപയോഗിച്ചത്. കൂടുതല്‍ ശബ്ദം പുറത്തുവരാതിരിക്കാൻ തുണി ചേർത്തുപിടിച്ചായിരുന്നു മുറിച്ചത്. അതിനിടെ തടി കുറയ്ക്കാനായി ഭക്ഷണക്രമീകരണവും നടത്തിയെന്നാണ് ഗോവിന്ദച്ചാമി മൊഴി നല്‍കിയിരുന്നു.