Fincat

വീട്ടുവളപ്പില്‍ കണ്ടെത്തിയ അസ്ഥിക്കൂടം; കഴിഞ്ഞ വര്‍ഷം കാണാതായ ജൈനമ്മയുടേതെന്ന് സംശയം


ചേര്‍ത്തല: ആലപ്പുഴ പള്ളിപ്പുറത്ത് അസ്ഥിക്കൂടം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മ എന്ന വീട്ടമ്മയുടേതാണോ അസ്ഥിക്കൂടം എന്ന സംശയത്തിലാണ് പൊലീസ്.ഡിസംബര്‍ 23 നാണ് ജൈനമ്മയെ കാണാതായത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജൈനമ്മയുടെ ഫോണ്‍ പള്ളിപ്പുറത്ത് വെച്ചാണ് അവസാനമായി ഓണായതെന്ന് കണ്ടെത്തിയിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സെബാസ്റ്റ്യന്‍ എന്നയാളുടെ വീട്ടുവളപ്പില്‍ നിന്ന് അസ്ഥിക്കൂടം ലഭിച്ചത്. സെബാസ്റ്റ്യന്‍ ചേര്‍ത്തല സ്വദേശി ബിന്ദു പത്മനാഭന്‍ എന്ന യുവതിയുടെ തിരോധാന കേസിലും ആരോപണ വിധേയനാണ്. ജൈനമ്മയുടേതാണോ അസ്ഥിക്കൂടം മനസിലാക്കാനായുള്ള ഡി എന്‍ എ പരിശോധനയ്ക്കുള്ള സാമ്ബിളുകള്‍ സഹോദരന്‍ നല്‍കിയിട്ടുണ്ട്.

കാണാതായ ജൈനമ്മ ധ്യാന കേന്ദ്രങ്ങളില്‍ പോവാറുണ്ടായിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും ധ്യാന കേന്ദ്രങ്ങളില്‍ ജൈനമ്മ പോയതായിരിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാല്‍ നാല് ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് ജൈനമ്മയുടെ ഫോണിനെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പുറത്താണ് അവസാനമായി എത്തിയതെന്ന് വിവരം മനസിലാക്കുന്നത്. അന്വേഷണ പ്രകാരം സ്ഥലത്തുള്ള ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സമയത്താണ് സെബാസ്റ്റിയനെയും ചോദ്യം ചെയ്തത്. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് കണക്കിലെടുത്തിരുന്നു. 2013 ല്‍ കാണാതായ ബിന്ദു പത്മനാഭന്റെ കേസിലും ഇയാള്‍ ആരോപണ വിധേയനാണ്.ഡിഎന്‍എ പരിശോധന വഴി ബിന്ദുവിന്റെയോ ജൈനമ്മയുടെയോ കേസിലെ നിര്‍ണായക വിവരം പുറത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്.