Fincat

പാകിസ്താനിലേക്കുള്ള എല്ലാ വഴികളും അടച്ചു, ഭീകരരെ ‘വളഞ്ഞ്’ സൈന്യം; ഓപ്പറേഷൻ മഹാദേവ് നടന്നത് ഇങ്ങനെ


ന്യൂഡല്‍ഹി: ഓപ്പറേഷൻ മഹാദേവിലൂടെ പഹല്‍ഗാം ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചത് അവരുടെ പാകിസ്‌താനിലേക്കുള്ള വഴികളടച്ചെന്ന് റിപ്പോർട്ട്.പാകിസ്‌താനിലേക്ക് കടന്നാല്‍ പിന്നീടവരെ തിരികെ ലഭിച്ചേക്കില്ലെന്ന് മനസ്സിലാക്കിയ സൈന്യം ഭീകരർ ഉപയോഗിച്ചേക്കാവുന്ന എല്ലാ വഴികളും അടയ്ക്കുകയായിരുന്നു. ഇതിനായി ആദ്യം കണ്ടെത്തിയ എട്ട് കിലോമീറ്റർ പാതയില്‍ സൈന്യം നിലയുറപ്പിച്ചു. പിന്നീട് ഭീകരർ നുഴഞ്ഞുകയറാൻ ഉപയോഗിക്കുന്ന തുരങ്കങ്ങള്‍ കണ്ടെത്തി അവ അടയ്ക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി. തുരങ്കങ്ങളില്‍ വെള്ളം കയറാൻ പാകത്തില്‍ കൂടൂതല്‍ ആഴത്തില്‍ കുഴിച്ചു. ഇതോടെ മാർഗങ്ങള്‍ അടഞ്ഞ ഭീകരർക്ക് പാകിസ്‌താനിലേക്ക് കടക്കാൻ സാധിച്ചില്ല.

മൂന്ന് മാസമായി ഭീകരർ ഇന്ത്യയില്‍ത്തന്നെ ഒളിവില്‍ കഴിയുകയായിരുന്നു. പഹല്‍ഗാം ആക്രമണം നടന്നയുടൻ തന്നെ സൈന്യം ഈ തന്ത്രമാണ് സ്വീകരിച്ചത്. ഭീകരർ പാകിസ്‌താനിലേക്ക് കടക്കാനിടവരരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സൈന്യത്തിന് കർശന നിർദേശം നല്‍കിയിരുന്നു.

അതേസമയം, സൈന്യത്തിന് പഹല്‍ഗാം ഭീകരരെ തിരിച്ചറിയാൻ സഹായിച്ചത് ആയുധങ്ങളെ സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ആയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ദേഹത്തുനിന്ന് കണ്ടെടുത്ത വെടിയുണ്ടകളും, പരിശോധനയ്ക്കയച്ച കൊല്ലപ്പെട്ട ഭീകരരുടെ തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകളും ഒന്നാണെന്ന് ഫോറൻസിക് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതാണ് ഭീകരരെ തിരിച്ചറിയുന്ന പ്രക്രിയയില്‍ നിർണായകമായത്.

ഭീകരരെ വധിച്ചയുടൻതന്നെ അവരില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ ചണ്ഡീഗഡിലെ ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. പ്രത്യേക വിമാനത്തിലാണ് ഇവ ചണ്ഡീഗഡിലേക്ക് കൊണ്ടുപോയത്. ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത തോക്കിലെ വെടിയുണ്ടയും, പഹല്‍ഗാമില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ ദേഹത്ത് നിന്ന് ലഭിച്ച വെടിയുണ്ടയും ഒന്നാണോ എന്ന് ഉറപ്പാക്കാനായിരുന്നു പരിശോധന. ഇവ ഒന്നാണെന്ന് റിപ്പോർട്ട് ലഭിച്ചതോടെയാണ് കൊല്ലപ്പെട്ടത് പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരർ തന്നെയാണെന്ന് സൈന്യം ഉറപ്പിച്ചത്.

ജൂലൈ 28നാണ് പഹല്‍ഗാം ഭീകരരെന്ന് സംശയമുള്ള മൂന്ന് പേരെ സൈന്യം വധിച്ചത്. 14 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ വധിച്ചത്. ഭീകര‌ർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന അള്‍ട്രാസെറ്റ് സിഗ്നലുകള്‍ സുരക്ഷാ സേന ചോർത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് തിരച്ചില്‍ നടത്താൻ ഒന്നിലധികം സൈനിക സംഘങ്ങളെ വിന്യസികുകയും ചെയ്തിരുന്നു. ആട്ടിടയന്മാരും ഭീകരരെക്കുറിച്ച്‌ ചില വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതാണ് ഭീകരരെ കണ്ടെത്താൻ സൈന്യത്തെ സഹായിച്ചത്.

ജൂലൈ 11 ന് ബൈസരൻ പ്രദേശത്ത് ഒരു ചൈനീസ് സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. സൈന്യം, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. പ്രാദേശവാസികള്‍ നല്‍കിയ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്റലിജൻസ് റിപ്പോ‍‌‍ർട്ടുകള്‍ മേഖലയിലെ ഭീകരരുടെ നീക്കങ്ങള്‍ കൂടുതല്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്നും റിപ്പോ‍‍‌ർട്ടുകളില്‍ പറയുന്നു. രണ്ട് ദിവസം മുമ്ബ് പുതിയ ആശയവിനിമയ നീക്കങ്ങള്‍ കണ്ടെത്തിയതിനെത്തുടർന്ന് തിരച്ചില്‍ ഊർജിതമാക്കിയെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

ഭീകരർ ഒരു ടെന്റിനുള്ളില്‍ ഉറങ്ങുകയായിരുന്നവെന്നും അപ്രതീക്ഷിതമായിയാണ് പിടികൂടിയതെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ഏറ്റുമുട്ടല്‍ മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലായെന്നും ഭീകരരെ യാദൃശ്ചികമായി കണ്ടെത്തിയതിൻ്റെ ഫലമായിയാണ് ഏറ്റുമുട്ടല്‍ നടത്തിയതെന്നും വൃത്തങ്ങള്‍ പറഞ്ഞു. ശ്രീനഗറിലെ ഹർവാനിലെ ഡാച്ചിഗാം ദേശീയ ഉദ്യാനത്തിനടുത്തുള്ള ലിഡ്വാസ് പ്രദേശത്തുള്ള ഒളിത്താവളത്തിനുള്ളില്‍ ഭീകരരെ തിരിച്ചറിഞ്ഞുവെന്നും ഉടൻ തന്നെ വെടിയുതിർക്കുകയും മൂന്ന് പേരെയും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ വധിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ അറിയിച്ചിരുന്നു