Fincat

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റി, നാല് ജില്ലകളില്‍ പുതിയ കളക്ടര്‍മാര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു.വാസുകിയുടെ ഒഴിവില്‍ തൊഴില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി എസ് ഷാനവാസ് ചുമതലയേല്‍ക്കും. എൻഎസ്കെ ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു.

ഷീബാ ജോർജിനെ ആരോഗ്യവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായും ബി അബ്ദുല്‍ നാസറിനെ ന്യൂനപക്ഷ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായും നിയമിച്ചു. നാല് ജില്ലകളില്‍ കളക്ടർമാരെയും മാറ്റിയിട്ടുണ്ട്. ജി പ്രിയങ്ക(എറണാകുളം), എം എസ് മാധവിക്കുട്ടി(പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ. ദിനേശൻ ചെറുവത്ത്(ഇടുക്കി) എന്നിവരാണ് പുതിയ കളക്ടർമാർ.

ഡോ. എസ് ചിത്രയെ പൊതുവിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് ഓഫീസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചുമതലയും വഹിക്കും. ഹൗസിങ് ബോർഡിന്റെയും നിർമിതി കേന്ദ്രത്തിന്റെയും ഡയറക്ടർ ചുമതലയില്‍ എ ഗീതയെ നിയമിച്ചു. ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടറായി നിയമിച്ചു. വി വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു.

ജോണ്‍ വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡല്‍ഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു.