Fincat

ഹജ്ജ് അപേക്ഷാ തീയതി ഓഗസ്റ്റ് 7 വരെ നീട്ടി,ആദ്യ ഗഡു ഓഗസ്റ്റ് 20 നകം അടക്കണം ;കേരളത്തിൽ ഇതുവരെ ലഭിച്ചത് 20978 അപേക്ഷകൾ

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വർഷത്തെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 7 വരെ നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 152300/- രൂപ ആദ്യ ഗഡുവായി ആഗസ്ത് 20 നുള്ളിൽ അടക്കണമെന്നും സർക്കുലറിൽ അറിയിച്ചിട്ടുണ്ട്. അപേക്ഷ നൽകുന്നതിനുള്ള തീയതി ദീർഘിപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് കാര്യവകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ രേഖാമൂലം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജ്ജുവിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു.

ജൂലൈ ഏഴാം തീയതിയാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. 31.07.2025 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.

ഹജ്ജ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഹജ്ജ് സേവന കേന്ദ്രങ്ങൾ ആരംഭിച്ചത് ഹജ്ജ് അപേക്ഷകർക്ക് വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട്. അഞ്ഞൂറോളം സേവനകേന്ദ്രങ്ങൾ ഇതിന് വേണ്ടി ഹജ്ജ് ട്രെയിനർമാരുടേ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

സംസ്ഥാനത്ത് ഇതുവരെ 20978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളിൽ 4112 ലേഡീസ് വിതൗട് മെഹറം 2817, ജനറൽ കാറ്റഗറിയിൽ 13255 അപേക്ഷകളുമാണ് ലഭിച്ചത്. ഈ വർഷം ആരംഭിച്ച, 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി തിരിച്ച് വരുന്ന പാക്കേജിൽ ഇതുവരെ 2186 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേർക്ക് മുൻഗണന ലഭിച്ചത് ആശ്വാസകരമാണ്.

ഇത്തവണ കാലിക്കറ്റ് എംബാർക്കേഷൻ പോയിന്റിൽ അപേക്ഷകരുടെ എണ്ണം കുറവാണ്. ആയതിനാൽ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വിമാന യാത്ര കൂലി കുറവുള്ള എമ്പാർക്കേഷൻ പോയിന്റിലേക്ക് മാറാനുള്ള അവസരവും നൽകണമെന്ന് സംസ്ഥാന ഹജ്ജ് കാര്യവകുപ്പ് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അപേക്ഷ സമർപ്പണം പൂർത്തിയായവരുടെ അപേക്ഷ പരിശോധിച്ചു കവർ നമ്പർ നൽകുന്ന നടപടി ഹജ്ജ് ഹൗസിൽ പുരോഗമിച്ച് വരികയാണ്. ഹജ്ജ് ട്രെയിനർ മാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ നൽകിയവർക്കുള്ള കൂടിക്കാഴ്ചയും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്നു വരികയാണ്.