Fincat

സമൂഹമാധ്യമങ്ങളിലെ പണിമുടക്ക് ആഹ്വാനമേറ്റെടുത്ത ബസുകള്‍ ഇന്ന് തടഞ്ഞ് ഡിവൈഎഫ്‌ഐ; വടകരയില്‍ വീണ്ടും സമര പ്രഖ്യാപനം, ഒടുവില്‍ പിൻവലിച്ചു


കോഴിക്കോട് : യൂണിയനുകളുടെ പ്രഖ്യാപനമില്ലാതെ, സോഷ്യല്‍ മീഡിയയിലൂടെയുള്ള ആഹ്വാനമനുസരിച്ച്‌ ഇന്നലെ പണിമുടക്കിയ ബസുകള്‍ തടഞ്ഞ് ഇന്ന് ഡിവൈഎഫ്‌ഐ പ്രതിഷേധം.ഇതോടെ ബസ് ജീവനക്കാർ വീണ്ടും മിന്നല്‍ സമരം പ്രഖ്യാപിച്ചു. പിന്നാലെ പൊലീസ് ഇടപെട്ട് ബസ് സർവീസ് പുനസ്ഥാപിച്ചു. കോഴിക്കോട് വടകരയിലാണ് മിന്നല്‍ പണിമുടക്കുകളും പ്രതിഷേധങ്ങളും യാത്രക്കാരെ വലച്ചത്.
വടകരയില്‍ സമൂഹമാധ്യമത്തിലെ ഒരു ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത സമരത്തില്‍ പങ്കെടുത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു. കണ്ടക്ടറെ മർദിച്ചതില്‍ പ്രതിഷേധിച്ച്‌ തൊട്ടില്‍പ്പാലം-തലശ്ശേരി റൂട്ടില്‍ തുടങ്ങിയ ബസ് പണിമുടക്ക് മൂന്നാം ദിവസം വടകര താലൂക്കിലുടനീളം വ്യാപിക്കുകയും ചെയ്തു. സമരം എസ്പിയുടെ നേതൃത്വത്തില്‍ പരിഹരിച്ച്‌ ഇന്ന് രാവിലെ മുതല്‍ ബസ് ഓട്ടം തുടങ്ങി.
എന്നാല്‍ ഇന്നലെ സർവീസ് നടത്താത്ത ബസുകള്‍ ഇന്ന് തടയുമെന്ന് ഡി വൈ എഫ് ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പുതിയ ബസ്റ്റാൻഡില്‍ എത്തി ഓടുന്ന ബസ്സുകള്‍ തടയുകയും താക്കോല്‍ പിടിച്ചു വാങ്ങുകയും ചെയ്തെന്ന് ബസ് ജീവനക്കാർ ആരോപിച്ചു. ഇതേത്തുടർന്ന് വീണ്ടും ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് ആരംഭിക്കുകയായിരുന്നു.

സ്വകാര്യ ബസ് സർവീസ് പുനസ്ഥാപിച്ചതായി റൂറല്‍ എസ് പി കെ ഇ ബൈജു അറിയിച്ചു. വടകര സ്റ്റാൻഡില്‍ ബസ് തടഞ്ഞ 3 ഡിവൈഎഫ്‌ഐ പ്രവർത്തകരെ കസ്റ്റഡിയില്‍ എടുത്തു. മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത വാട്സ്‌ആപ്പ് ഗ്രൂപ്പിനെ കുറിച്ച്‌ അന്വേഷണം നടത്തുന്നതായും റൂറല്‍ എസ്പി അറിയിച്ചു.