ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുമതിയില്ലാതെ തുറന്നുകാണിച്ചു; ജീവനക്കാരനെതിരെ നടപടി
തിരുവനന്തപുരം: ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുവാദമില്ലാതെ തുറന്ന് കാണിച്ച ജീവനക്കാരനെതിരെ നടപടി.നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
ആശുപത്രിയിലെ താല്‍കാലിക ജീവനക്കാരനായ സെക്യൂരിറ്റി സുരേഷ് കുമാറിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ആർടിഒ വന്ന് ഇൻക്വസ്റ്റ് നടത്താനിരുന്ന മൃതദേഹമാണ് സുരേഷ് ആരോടും അനുമതി വാങ്ങാതെ പുറത്തുള്ളവർക്ക് കാണിച്ചുകൊടുത്തത്. സുരേഷിനോട് ഒരാഴ്ച മാറിനില്‍ക്കാനും ആശുപത്രി സൂപ്രണ്ട് നിർദേശം നല്‍കിയിട്ടുണ്ട്.
മോർച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന നാലുമാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ ക്യാന്റീൻ നടത്തുന്നയാള്‍ക്കും ബന്ധുകള്‍ക്കുമാണ് സുരേഷ് കാണിച്ചുകൊടുത്തത്. ഭർതൃഗൃഹത്തിലാണ് യുവതി മരിച്ചത്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോർച്ചറിയുടെ താക്കോല്‍ സൂക്ഷിക്കുന്ന ചുമതല നഴ്സിങ് സ്റ്റാഫിനാണ്. എന്നാല്‍ താൻ അറിയാതെയാണ് സുരേഷ് താക്കോല്‍ എടുത്തുകൊണ്ട് പോയതെന്നാണ് നഴ്സിങ് സ്റ്റാഫ് പറയുന്നത്.