Fincat

കറപിടിച്ച സീറ്റ്; യാത്രക്കാരിക്ക് ഇൻഡിഗോ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്


ന്യൂഡല്‍ഹി: യാത്രക്കാരിക്ക് വൃത്തിഹീനമായ സീറ്റ് നല്‍കിയതിന് വിമാനക്കമ്ബനിയായ ഇൻഡിഗോയ്ക്ക് പിഴ. ഡല്‍ഹി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഇൻഡിഗോ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉത്തരവിട്ടത്.ബാക്കുവില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് ഇൻഡിഗോ വിമാനത്തില്‍ യാത്രചെയ്ത പിങ്കി എന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് നടപടി.

ജനുവരി രണ്ടിനാണ് പിങ്കി ബാക്കുവില്‍നിന്ന് ഡല്‍ഹിയിലേക്ക് ഇൻഡിഗോ വിമാനത്തില്‍ യാത്രചെയ്തത്. വൃത്തിഹീനമായതും കറപിടിച്ചതുമായ സീറ്റാണ് തനിക്ക് വിമാനത്തില്‍ ലഭിച്ചതെന്നായിരുന്നു ഇവരുടെ പരാതി. ഇതേക്കുറിച്ച്‌ ഇൻഡിഗോ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ പരാതി അവഗണിച്ചെന്നും വേണ്ടരീതിയില്‍ കൈകാര്യംചെയ്തില്ലെന്നും ഇവർ ആരോപിച്ചിരുന്നു.

അതേസമയം, യാത്രക്കാരി നേരിട്ട ബുദ്ധിമുട്ട് ശ്രദ്ധിച്ചിരുന്നതായും ഇവർക്ക് മറ്റൊരുസീറ്റ് നല്‍കിയതായും ഇൻഡിഗോ പറഞ്ഞു. എന്നാല്‍, വിമാനക്കമ്ബനിയുടെ സേവനത്തില്‍ പോരായ്മുണ്ടായെന്ന് കണ്ടെത്തിയാണ് ഉപഭോക്തൃ തർക്കപരിഹാര ഫോറം നഷ്ടപരിഹാരം വിധിച്ചത്. യാത്രക്കാരി നേരിട്ട പ്രയാസത്തിനും വേദനയ്ക്കും മാനസികപ്രയാസത്തിനുമുള്ള നഷ്ടപരിഹാരമായാണ് കമ്ബനി ഒന്നരലക്ഷം രൂപ നല്‍കേണ്ടതെന്നും ഉത്തരവിലുണ്ട്. ഇതിനുപുറമേ കോടതി ചെലവായി 25,000 രൂപ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.