Fincat

അടിയന്തര സഹായമായി നൽകിയത് 5000 രൂപ; നിരസിച്ച് ഉത്തരകാശിയിലെ ജനങ്ങൾ, എല്ലാം നഷ്ടമായവർക്ക് ഈ തുക കൊണ്ടെന്ത് കാര്യമെന്ന് ചോദ്യം

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിൽ മിന്നൽ പ്രളയം നാശം വിതച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ദുരിതബാധിതർക്ക് സർക്കാർ മതിയായ ധനസഹായം നൽകിയില്ലെന്ന് പരാതി. 5000 രൂപയുടെ ചെക്ക് ഗ്രാമീണർ നിരസിച്ചു. എല്ലാം നഷ്ടമായ ഗ്രാമീണരെ സംബന്ധിച്ച് ഈ തുക പര്യാപ്തമല്ലെന്നാണ് പരാതി.

അടിയന്തര സഹായം എന്ന് പറഞ്ഞാണ് 5000 രൂപയുടെ ചെക്ക് ധരാലിയിലും ഹർഷിലിലുമുള്ള ദുരിത ബാധിത കുടുംബങ്ങൾക്ക് നൽകിയത്. എന്നാൽ ഇത് പ്രതിഷേധങ്ങൾക്ക് ഇടയാക്കി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ സർക്കാർ തങ്ങളുടെ നഷ്ടത്തിന്റെ വ്യാപ്തി കുറച്ചുകാട്ടുകയാണെന്ന് ഗ്രാമീണർ പറയുന്നു. അതേമയം ഉത്തരകാശി ജില്ലാ കളക്ടർ പ്രശാന്ത് ആര്യ ന്യായീകരണവുമായി രംഗത്തെത്തി. 5000 രൂപ ഇടക്കാല ആശ്വാസം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ നഷ്ടവും വിലയിരുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകൾ പൂർണമായി തകർന്നവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രഖ്യാപിച്ചത്. റവന്യൂ സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ പുനരധിവാസ, ഉപജീവന പുനരുജ്ജീവന പദ്ധതി തയ്യാറാക്കാൻ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.