Fincat

മകളെ പീഡിപ്പിച്ചും പട്ടിണിക്കിട്ടും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി, കുറ്റം ചെയ്തതായി തെളിഞ്ഞു, മാതാപിതാക്കൾക്ക് വധശിക്ഷ

റിയാദ്: സൗദിയില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കളുടെ വധശിക്ഷ നടപ്പിലാക്കി. മക്ക ഗവര്‍ണറേറ്റിന് കീഴിലാണ് ശിക്ഷ നടപ്പിലാക്കിയത്. മകളെ പീഡിപ്പിച്ചും, പട്ടിണിക്കിട്ടും, തടവിലാക്കിയും, ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സൗദി പൗരന്മാരായ ദൈഫ് അല്ലാഹ് ബിൻ ഇബ്രാഹിം അൽ-ഷംറാനി, സാറാ ബിന്‍ത് ദൽമഖ് ബിൻ അബ്ദുൾറഹ്മാൻ അൽ-ഷംറാനി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.

കേസിന്‍റെ തുടക്കത്തില്‍ തന്നെ അറസ്റ്റിലായ ഇരുവരും തുടരന്വേഷണത്തില്‍ കുറ്റം ചെയ്തതായി തെളിഞ്ഞു. മതിയായ തെളിവുകള്‍ സഹിതം പ്രോസിക്യൂഷന്‍ കൈമാറിയ കേസില്‍ കീഴ്കോടതിയും തുടര്‍ന്ന് അപ്പീല്‍ കോടതികളും വധശിക്ഷ വിധിക്കുകയായിരുന്നു. പെൺകുട്ടിക്കെതിരെ അവർ ചെയ്ത കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്തും, കുട്ടിയെ സഹായിക്കാനോ പിന്തുണയ്ക്കാനോ ആരുമില്ലാത്തതിനാലും, സഹായം അഭ്യർഥിക്കാൻ കഴിയാത്തതിനാലും, വ്യത്യസ്ത സമയങ്ങളിൽ അവർ ആവർത്തിച്ച് പീഡിപ്പിച്ചതിനാലും, കുറ്റകൃത്യങ്ങളുടെ ആഴത്തിലുള്ള സ്വഭാവം കണക്കിലെടുത്തുമാണ് വധശിക്ഷ വിധിക്കുന്നതെന്ന് വിധിന്യായം വ്യക്തമാക്കുന്നുണ്ട്. ശിക്ഷ നിരപരാധികളെ ആക്രമിക്കുന്നവര്‍ക്കും, രക്തം ചിന്തുന്നവര്‍ക്കും, ജീവനും സുരക്ഷയ്ക്കുമുള്ള അവകാശം ലംഘിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.