Fincat

പെട്രോള്‍ പമ്ബിലെ ശൗചാലയം എല്ലാവര്‍ക്കും തുറന്നുകൊടുക്കണം; ഇടക്കാല ഉത്തരവ് തിരുത്തി ഹൈക്കോടതി


കൊച്ചി: പെട്രോള്‍ പമ്ബുകളിലെ ശൗചാലയം ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവ് തിരുത്തി കേരള ഹൈക്കോടതി.ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോള്‍ പമ്ബുകളും 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് പുതുക്കിയ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാനത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും യാത്രക്കാർക്കും സമാനമായ പ്രവേശനം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി. സുരക്ഷാ പ്രോട്ടോക്കോള്‍ പരിഗണനകള്‍ക്ക് വിധേയമായി, ശൗചാലയം ഉപയോഗിക്കാൻ ആവശ്യപ്പെടുന്ന ഏതൊരു വ്യക്തിക്കും പ്രവേശനം അനുവദിക്കണം. സുരക്ഷാപരമായ ആശങ്കകള്‍ നിലനില്‍ക്കുമ്ബോള്‍ മാത്രമേ പ്രവേശനം നിയന്ത്രിക്കാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പമ്ബുകളിലെ ടോയ്ലറ്റുകള്‍ പൊതു ടോയ്ലറ്റുകളാക്കി മാറ്റാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയർ ആൻഡ് ലീഗല്‍ സർവീസ് സൊസൈറ്റിയും അഞ്ച് പെട്രോളിയം റീട്ടെയിലർമാരും സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇന്ന് ഉത്തരവ് ഭേദഗതി ചെയ്തത്.

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 2020ല്‍ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങള്‍ സംസ്ഥാന സർക്കാർ കോടതിയില്‍ സമർപ്പിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ് ഭേദഗതി ചെയ്തത്.