Fincat

കിഷ്ത്വാറിലെ മിന്നൽ പ്രളയം; രക്ഷാപ്രവർത്തനം തുടരുന്നു, 45 മരണം സ്ഥിരീകരിച്ചു

​ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. മാതാ ചണ്ഡി ഹിമാലയൻ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം ആരംഭിക്കുന്ന ചസോതിയിലാണ് വൻ ദുരന്തമുണ്ടായത്. 200-ൽ അധികം പേരെ കണ്ടെത്താനുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. നിലവിൽ 45 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിൽ രണ്ട് സിഐഎസ്എഫ് ജവാന്മാരും ഉൾപ്പെടുന്നു.

​സൈന്യത്തിന്റെയും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്. അപകടത്തിൽപ്പെട്ടവരിൽ ഏറെയും തീർത്ഥാടകരാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുവിലെ സ്വാതന്ത്ര്യദിന പരിപാടികൾ റദ്ദാക്കി.

​ആയിരത്തോളം തീർത്ഥാടകർ ഉണ്ടായിരുന്ന ക്യാമ്പിന് സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടത്തിന് ശേഷം പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി നടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉന്നതതല സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.