മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ചു, എൻജിനീയറിങ് വിദ്യാർഥിയടക്കം 3 പേർ പിടിയിൽ
ചടയമംഗലത്തെ മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച സംഘം പിടിയിൽ. എൻജിനീയറിങ് വിദ്യാർഥിയടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. അമ്പതോളം മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമാണ് ഇവർ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതിയായ ജസീം ഇപ്പോഴും ഒളിവിലാണ്. പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.ഓഗസ്റ്റ് ഒന്നിന് പുലർച്ചെ ഒന്നരയോടെയാണ് ചടയമംഗലത്തെ മൊബൈൽ ഷോപ്പിന്റെ പിൻഭാഗം തകർത്ത് കവർച്ച നടന്നത്. സംഭവത്തിൽ കല്ലമ്പലം സ്വദേശികളായ അൽ അമീൻ, മുഹമ്മദ് ആഷിക്, എൻജിനീയറിങ് വിദ്യാർഥിയായ മുഹമ്മദ് ഇർഫാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കടയിൽനിന്ന് 50 മൊബൈൽ ഫോണുകളും മൂന്ന് ലാപ്ടോപ്പുകളും നഷ്ടപ്പെട്ടിരുന്നു.
ഒന്നാം പ്രതിയായ ജസീമും അൽ അമീനും ചേർന്നാണ് കടയ്ക്കുള്ളിൽ കയറി മോഷണം നടത്തിയത്. ഇവർ മോഷ്ടിച്ച സാധനങ്ങൾ പുറത്ത് കാറിൽ കാത്തുനിന്ന സഹായികൾക്ക് കൈമാറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പുകളും ഫോണുകളും ജസീമിന്റെ ഉടമസ്ഥതയിലുള്ള കല്ലമ്പലത്തെ പഞ്ചർ കടയിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഒളിവിൽ പോയ ജസീമിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.