ട്രെയിൻയാത്രയ്ക്കിടെ 29 കാരിയെ കാണാതായി; രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിൻ യാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവതിയെ കണ്ടെത്തി. 29-കാരിയും സിവില്‍ ജഡ്ജ് ഉദ്യോഗാർത്ഥിയുമായ അർച്ചന തിവാരിയെയാണ് കണ്ടെത്തിയത്.കാണാതായതിന്റെ പശ്ചാത്തലത്തില്‍ അർച്ചനയുടെ വീട്ടുകാർ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കവേയാണ് അർച്ചനയെ കണ്ടെത്തിയത്.
സഹോദരിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചുവെന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് തന്നെ പുറത്തുവിടുമെന്നും അർച്ചനയുടെ സഹോദരൻ ദിവ്യാൻഷു മിശ്ര പ്രതികരിച്ചു. അർച്ചന അമ്മയോട് സംസാരിച്ചു. അർച്ചനയെ കൂട്ടികൊണ്ടുവരാനായി പ്രദേശത്തേക്ക് റെയില്‍വേ പോലീസ് സംഘം യാത്രതിരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഏഴിനാണ് അർച്ചന തിവാരിയെ കാണാതായത്. അന്നേദിവസം ഇന്ദോറില്‍ ജുഡീഷ്യല്‍ സർവീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന അർച്ചന സ്വദേശമായ കത്നിയിലേക്ക് ഇന്ദോർ-ബിലാസ്പുർ നർമദ എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്നു. രാത്രി പത്തേകാലിന് റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് അർച്ചന അവസാനമായി അമ്മയോട് സംസാരിച്ചത്. അതിനുശേഷം അർച്ചനയേപ്പറ്റി യാതൊരു വിവരവുമില്ലായിരുന്നു. ഏറെ വൈകിയിട്ടും കത്നിയില്‍ എത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കി.
തുടർന്ന് ഉമരിയ റെയില്‍വേ സ്റ്റേഷനില്‍ അർച്ചനയുടെ ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. മൊബൈല്‍ സിഗ്നലിന്റെ അവസാന ലൊക്കേഷൻ റാണി കമലാപതി റെയില്‍വേ സ്റ്റേഷൻ പരിസരത്തായിരുന്നു. അർച്ചനയെ അവസാനമായി കണ്ട പ്രദേശത്തുള്ള വനമേഖലകളിലടക്കം ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. അർച്ചനയുടെ ഫോണിലെ കോള്‍വിവരങ്ങള്‍, സാമൂഹികമാധ്യമം എന്നിവയും പോലീസ് പരിശോധിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. അതേസമയം, കാണാതായ സമയത്ത് അർച്ചന ഗ്വാളിയാറിലുള്ള ഒരാളുമായി ബന്ധം പുലർത്തിയിരുന്നതായാണ് സൂചന. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.