Fincat

‘പ്രധാനമന്ത്രിയും പൗരൻ, സംരക്ഷണം വേണ്ട’; ബില്ലില്‍ ഇളവ് വേണ്ടെന്ന് മോദി പറഞ്ഞതായി കിരണ്‍ റിജിജു


ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെടുന്ന മന്ത്രിമാരെ പുറത്താക്കാൻ ആവശ്യപ്പെടുന്ന നിർദിഷ്ട ബില്ലില്‍ തനിക്ക് ഇളവ് നല്‍കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു.ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ തുടർച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിയുന്ന പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കാൻ ആവശ്യപ്പെടുന്ന നിർദിഷ്ട ബില്ലിലാണ് തനിക്കും ഇളവുനല്‍കരുതെന്ന് മോദി ആവശ്യപ്പെട്ടതെന്ന് റിജിജു വ്യക്തമാക്കി.

ബില്ലുമായി ബന്ധപ്പെട്ട് നടന്ന മന്ത്രിസഭാ ചർച്ചകളില്‍ പ്രധാനമന്ത്രിയെ ഈ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി മോദി അത് നിരസിച്ചുവെന്ന് റിജിജു വ്യക്തമാക്കി. ‘പ്രധാനമന്ത്രിയെ ഈ ബില്ലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ശുപാർശയെന്ന് മന്ത്രിസഭ മോദിയെ അറിയിച്ചു. പക്ഷേ, അദ്ദേഹം അത് അംഗീകരിച്ചില്ല. പ്രധാനമന്ത്രിക്ക് ഒരു ഇളവ് നല്‍കുന്നതില്‍ അദ്ദേഹം വിസമ്മതിച്ചു. പ്രധാനമന്ത്രിയും ഒരു പൗരനാണ്, അദ്ദേഹത്തിന് പ്രത്യേക സംരക്ഷണം നല്‍കേണ്ടതില്ല. മിക്ക മുഖ്യമന്ത്രിമാരും നമ്മുടെ പാർട്ടിയില്‍ നിന്നുള്ളവരാണ്. നമ്മുടെ ആളുകള്‍ തെറ്റുകള്‍ വരുത്തിയാല്‍ അവർ സ്ഥാനങ്ങള്‍ രാജിവെയ്ക്കണം. ധാർമികതയ്ക്കും എന്തെങ്കിലും അർഥമുണ്ടാകണം’, എന്ന് മോദി പറഞ്ഞതായി റിജിജു അറിയിച്ചു.

അഞ്ചുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാൻ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടന ഭേദഗതി ബില്ലാണിത്. ഇതിനായി പ്രധാനമന്ത്രി അല്ലെങ്കില്‍ മുഖ്യമന്ത്രി 31-ാംദിവസം രാഷ്ട്രപതിയോടോ ഗവർണറോടോ ശുപാർശ ചെയ്യണം. ശുപാർശ ചെയ്തില്ലെങ്കിലും തൊട്ടടുത്ത ദിവസം സ്ഥാനം നഷ്ടപ്പെടും. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആണ് അറസ്റ്റിലാവുന്നതെങ്കിലും ഇതുതന്നെയാണ് രീതി. അഞ്ച് വർഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കില്‍ മാത്രമാണ് ഈ നിയമം ബാധകമാവുക.

പ്രതിപക്ഷം ലോക്സഭയില്‍ ബില്ലിന്റെ പകർപ്പ് കീറിയെറിയുകയും ബില്ലിന്മേല്‍ അതിരൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പിന്നീട് ബില്‍ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടു. പാർലമെന്റിന്റെ അടുത്തസമ്മേനളനത്തില്‍ ജെപിസി റിപ്പോർട്ട് സമർപ്പിക്കും.