Fincat

പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത, 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണത്തിന് 10 ലക്ഷവും നൽകുന്ന ഇൻഷുറൻസ് വരുന്നു

ദുബൈ: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെ നൽകുന്ന ഇൻഷുറൻസ് നടപ്പാവുന്നു. നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് നവംബർ 1ന് നിലവിൽ വരും. കേരളത്തിൽ മാത്രം 410 ആശുപത്രികൾ പദ്ധതിയിലുണ്ട്. സാധാരണ ഇൻഷുറൻസുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുള്ളതാണ് പദ്ധതി.

പദ്ധതിയില്‍ ചേരുമ്പോള്‍ നിലവിലുള്ള രോഗങ്ങൾക്ക് പോലും ഇൻഷുറൻസ് ലഭിക്കും എന്നതാണ് നോർക്ക കെയർ പ്രവാസി ഇൻഷുറൻസിനെ വേറിട്ടതാക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ വരെ ചികിത്സ. ഭർത്താവും ഭാര്യയും രണ്ട് കുട്ടികളുമുള്ള കുടുംബത്തിന് ജിഎസ്ടി ഉൾപ്പെടെ 13,275 രൂപയാണ് വാർഷിക പ്രീമിയം. അധികമായി ചേർക്കുന്ന ഒരോ കൂട്ടിക്കും 4,130 രൂപ വീതം നൽകണം. വ്യക്തിഗത ഇൻഷുറൻസ് മാത്രമാണെങ്കിൽ 7,965 രൂപ മതി. നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിലുടനീളം 12,000-ത്തിലധികം ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കും.

പദ്ധതിയിലേക്ക് പ്രവാസികളെ എത്തിക്കാൻ യുഎഇയിൽ മേഖലാ യോഗങ്ങൾ നടക്കുകയാണ്. പി ശ്രീരാമകൃഷ്ണനൊപ്പം നോർക്ക റൂട്സ് സിഇഒ അജിത് കൊളശ്ശേരി, സെക്രട്ടറി ഹരി കിഷോർ തുടങ്ങിയവരുമുണ്ട്. അബുദാബിയിലെ യോഗം പൂർത്തിയായി. അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ മേഖലാ യോഗം ഞായറാഴ്ച വൈകിട്ട് 6.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് നടക്കുന്നത്. സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. അന്ന് മുതൽ ഒക്ടോബർ 21വരെ പ്രവാസികൾക്ക് പദ്ധതിയിൽ അംഗമാകാം.