ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; 19 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി
ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 19 എൻഎച്ച്പിസി (നാഷണൽ ഹൈഡ്രോളിക് പവർ കോർപ്പറേഷൻ) തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങി. ധൗളിഗംഗ പവർ പ്രോജക്ടിന്റെ ഭാഗമായുള്ള പവർ ഹൗസിലേക്കുള്ള തുരങ്കത്തിന്റെ പ്രവേശന കവാടം മണ്ണിടിഞ്ഞ് പൂർണ്ണമായി അടഞ്ഞതോടെയാണ് തൊഴിലാളികൾ അകത്തായത്.
വലിയ പാറക്കല്ലുകൾ വീണാണ് തുരങ്കമുഖം തടസ്സപ്പെട്ടതെന്ന് പിത്തോറഗഡ് എസ്പി രേഖ യാദവ് അറിയിച്ചു. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും തുരങ്കത്തിനുള്ളിലുണ്ടെന്നും, അവർ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇവരെ ഉടൻ പുറത്തെത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ സഹായത്തോടെ ജെസിബി യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേനയും പോലീസും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.