‘നിങ്ങളുടെ പ്രസവസമയമാകുമ്ബോള്‍ ആശുപത്രി ശരിയാക്കാം’; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ
ബെംഗളൂരൂ: വനിതാ മാധ്യമപ്രവർത്തകയോട് അപകീർത്തികരമായ പരാമർശം നടത്തി കർണാടകയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്. ഉത്തര കന്നഡയിലെ ഹല്യാല്‍ എംഎല്‍എയും മുൻ മന്ത്രിയുമായ ആർ.വി.ദേശ്പാണ്ഡെയാണ് മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് അപമര്യാദയായി മറുപടി നല്‍കി വിവാദത്തില്‍ കുടുങ്ങിയത്.
ആശുപത്രി ഇല്ലാത്തതിനാല്‍ ഗർഭിണികളുള്‍പ്പെടെയുള്ളവർ കഷ്ടപ്പെടുകയാണെന്നും ജോയിഡ താലൂക്കില്‍ എപ്പോള്‍ ഒരു ആശുപത്രി ലഭിക്കുമെന്നുമായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം. നിങ്ങളുടെ (പ്രസവ) സമയമാകുമ്ബോള്‍, ഞാൻ ഒരെണ്ണം ശരിയാക്കിത്തരാമെന്നായിരുന്നു പുച്ഛച്ചിരിയോടെ എംഎല്‍എയുടെ മറുപടി. സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതാണ് ദേശ്പാണ്ഡെയുടെ പരാമർശമെന്ന് ആരോപിച്ച് മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. ദേശ്പാണ്ഡെ മാധ്യമപ്രവർത്തകയോട് പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യം ശക്തമാണ്.
ദേശ്പാണ്ഡെയുടെ പരാമർശം അനുചിതം മാത്രമല്ല, അങ്ങേയറ്റം അപമാനകരവുമാണെന്ന് മാധ്യമ അവകാശ സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം പരാമർശങ്ങള്‍ മാധ്യമപ്രവർത്തനമെന്ന തൊഴിലിനെ ഇകഴ്ത്തുകയും സ്ത്രീകളുടെ ആശങ്കകളെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നതാണെന്ന് പ്രസ്താവനയില്‍ സംഘടന പറഞ്ഞു.
ഭാരതീയ ജനതാ പാർട്ടി വക്താവ് ഷെഹ്സാദ് പൂനാവാലയും ദേശ്പാണ്ഡെയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ വിവാദ പരാമർശത്തിന് പിന്നാലെ ഇപ്പോള്‍ കർണാടകയിലെ കോണ്‍ഗ്രസ് നേതാവ് ആർ.വി. ദേശ്പാണ്ഡെയില്‍ നിന്ന് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുകയാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഒരു വനിതാ മാധ്യമപ്രവർത്തകയോട് ഇത്തരത്തിലാണോ സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.