പാകിസ്താനില്‍ മൂന്ന് ചാവേറാക്രമണങ്ങള്‍; 25 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്താനില്‍ വിവിധ ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്ഫോടനത്തില്‍ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ബലോചിസ്താനിലും ഖൈബർ പക്തൂണ്‍ഖ്വയിലുമായാണ് സ്ഫോടനങ്ങളുണ്ടായത്. മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോർട്ടുകള്‍.
ക്വറ്റയിലെ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 14 പേരും ഇറാൻ അതിർത്തിയോട് ചേർന്ന സ്ഥലത്ത് നടന്ന സ്ഫോടനത്തില്‍ ഏഴുപേരും കൊല്ലപ്പെട്ടു.
ബലോചിസ്താൻ നാഷണല്‍ പാർട്ടിയുടെ റാലിക്കിടെയാണ് ക്വറ്റയില്‍ സ്ഫോടനം നടന്നത്. നൂറുകണക്കിനാളുകള്‍ ഒത്തുകൂടിയ പരിപാടിക്കിടെ നടന്ന സ്ഫോടനത്തില്‍ നിരവധിപേർക്ക് പരിക്കുണ്ട്. ചിലരുടെ നില ഗുരുതരമാണ്.
പാർട്ടി നേതാവായ അഖ്താർ മെങ്ഗാള്‍ പ്രസംഗിച്ചതിന് ശേഷം വേദി വിടുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ബലൂചിസ്താനില്‍ കൂടുതല്‍ അവകാശങ്ങളും നിക്ഷേപങ്ങളും ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് റാലി നടത്തിയത്.
ഇറാൻ അതിർത്തിയോട് ചേർന്ന സ്ഥലത്ത് നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേർ പാകിസ്താനിലെ അർധസൈനിക വിഭാഗത്തിലുള്‍പ്പെട്ടെ സൈനികരാണ്. സൈനിക വാഹനങ്ങളുടെ കോണ്‍വോയ് കടന്നുപോകുന്നതിനിടെയാണ് ഇതിലേക്ക് വാഹനം ഇടിച്ചുകയറ്റി സ്ഫോടനം നടത്തിയത്. ബലൂചിസ്താനില്‍ നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം ഖൈബർ പക്തൂണ്‍ഖ്വ പ്രവിശ്യയില്‍ നടന്ന ചാവേറാക്രമണത്തില്‍ ആറ് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. പ്രവിശ്യയിലെ ബാനു സിറ്റിയിലുള്ള പാരാമിലിട്ടറി വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനവുമായി ഒരാള്‍ ഇവിടേക്ക് ഇരച്ചുകയറി സ്ഫോടനം നടത്തുകയായിരുന്നു. ഇതിന് പിന്നാലെ അഞ്ച് ചാവേറുകള്‍ കൂടി ആക്രമണത്താനായെത്തിയെങ്കിലും ഇവരെ പാക് സൈന്യം വധിച്ചു. ഇത്തിഹാദുള്‍ മുജാഹിദീൻ എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ബലൂചിസ്താനില്‍ കാലങ്ങളായി പാക് സർക്കാരിനെയും സൈന്യത്തിനെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. 2024ല്‍ ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയർന്നു. 2024 മുതല്‍ ഇതുവരെ 782 പേരാണ് ബലൂചിസ്താനില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
അതേസമയം ബലൂചിസ്താനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പക്തൂണ്‍ഖ്വയില്‍ ഇതുവരെ 430 പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതിലേറെയും സൈനികരോ സുരക്ഷാ ഉദ്യോഗസ്ഥരോ ആണ്.