‘ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി’; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് വെള്ളാപ്പള്ളിയെ പുകഴ്ത്തി മുഖ്യമന്ത്രി സംസാരിച്ചത്. യുവത്വത്തിനു വഴികാട്ടാനും എസ്എൻഡിപി യോഗത്തെ സാമ്പത്തികമായി ശക്തിപ്പെടുത്താനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാവരെയും ചേർത്തുപിടിക്കുക എന്നാശയമാണ് നവോത്ഥാന നായകനായ ശ്രീനാരായണഗുരു മുന്നോട്ടുവെച്ചത്.കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ നിർണായക സ്ഥാനമാണ് എസ്എൻഡിപിക്കുള്ളത്.അറിവാണ് യഥാർഥ ശക്തിയെന്നും വിദ്യാഭ്യാസമാണ് അത് നേടാനുള്ള ഏകമാര്‍ഗമെന്നും പഠിപ്പിച്ചത് ഗുരുവാണ്.വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു വിഭാഗത്തിന് വിദ്യാഭ്യാസം എത്തിക്കാൻ എസ്എൻഡിപി പ്രവർത്തിച്ചു.ഗുരു ദർശനങ്ങൾ നടപ്പിലാക്കുന്നതിന് എസ്എൻഡിപി യോഗം വഹിച്ച പങ്ക് നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും ജാതി ചിന്തയും അതിന്റെ ഭാഗമായുള്ള വേർതിരിവുകളും നിലനിൽക്കുന്നു.സമൂഹത്തിൽ വർഗീയത പടർത്തി മനുഷ്യനെ ഭിന്നിപ്പിക്കാൻ നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങൾ ഗൗരവമായി കാണണം.നാം തൂത്തെറിഞ്ഞ വർഗീയത അത് ഏതു രൂപത്തിലുള്ളതായാലും സമൂഹത്തിന് വിനാശകരമാണ്.വർഗീയതയുടെ വിഷവിത്തുക്കൾ മനുഷ്യരുടെ മനസ്സുകളിൽ നട്ടു പിടിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാൻ കഴിണമെന്നും ശ്രീനാരായണഗുരുവിനെപ്പോലെയുള്ളവരെ സ്വന്തമാക്കാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.