Fincat

’36 ചാവേറുകള്‍, ഒരു കോടി ആളുകള്‍ കൊല്ലപ്പെടും’; മുംബൈയില്‍ ഭീകരാക്രമണ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍


നോയിഡ: ചാവേറുകളെ അടക്കം ഉപയോഗിച്ച്‌ മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കുന്ന ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു.ബിഹാർ സ്വദേശിയായ അശ്വിനി എന്നയാളെയാണ് നോയിഡയില്‍നിന്ന് പിടികൂടിയത്. പ്രതി കഴിഞ്ഞ അഞ്ച് വർഷമായി നോയിഡയിലാണ് താമസിക്കുന്നത്. നോയിഡയിലെ സെക്ടർ-113ല്‍ വെച്ച്‌ പിടികൂടിയ പ്രതിയെ മുംബൈ പോലീസിന് കൈമാറി.

വ്യാഴാഴ്ച മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്സ്‌ആപ്പ് നമ്ബറിലാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. നഗരത്തില്‍ പലയിടത്തും വാഹനങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിച്ചുള്ള വലിയൊരു ആക്രമണത്തില്‍ ഒരു കോടി ആളുകള്‍ കൊല്ലപ്പെടുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പാകിസ്താൻ ആസ്ഥാനമായുള്ള ഒരു ജിഹാദി ഗ്രൂപ്പിലെ അംഗമാണ് താനെന്നായിരുന്നു ഫോണിലൂടെ ഭീഷണി സന്ദേശം മുഴക്കിയ ആള്‍ അവകാശപ്പെട്ടിരുന്നത്. 14 പാക് ഭീകരർ നഗരത്തില്‍ പ്രവേശിച്ചതായും ഇയാള്‍ പോലീസിനെ അറിയിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പിടികൂടിയ അശ്വിനിയില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. ആദ്യം താനൊരു ജ്യോത്സ്യനാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

‘മുംബൈ നഗരത്തിലുടനീളമുള്ള 34 വാഹനങ്ങളില്‍ 34 ‘മനുഷ്യ ബോംബുകള്‍’ സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനങ്ങള്‍ മുംബൈയെ ഒന്നാകെ പിടിച്ചുകുലുക്കുമെന്നും ഭീഷണിയില്‍ പറയുന്നു. ലഷ്കർ-ഇ-ജിഹാദി എന്ന് അവകാശപ്പെടുന്ന സംഘടന, 14 പാകിസ്താൻ ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. സ്ഫോടനത്തിനായി 400 കിലോ ആർഡിഎക്സ് ഉപയോഗിക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്’ പോലീസിനെ ലഭിച്ച ഭീഷണി സന്ദേശത്തില്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നത്.

ഇതേത്തുടർന്ന് മുംബൈയിലുടനീളം കനത്ത ജാഗ്രതാനിർദേശം പുറപ്പെടുവിക്കുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ ഗണേശ ചതുർത്ഥി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ഭീഷണി വന്നത്.