Fincat

ദക്ഷിണ കൊറിയയെ തകര്‍ത്തു, ഇന്ത്യക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം


രാജ്ഗിർ: ഏഷ്യാകപ്പ് ഹോക്കി കിരീടത്തില്‍ വീണ്ടും മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യയുടെ കിരീടനേട്ടം.ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ നിഷ്പ്രഭമാക്കി. ഇന്ത്യയുടെ നാലാം ഏഷ്യാകപ്പ് ഹോക്കി കിരീടമാണിത്. ജയത്തോടെ ഇന്ത്യ ലോകകപ്പ് ബെർത്തും ഉറപ്പിച്ചു.

മത്സരം ആരംഭിച്ച്‌ ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യ ലക്ഷ്യം കണ്ടു. സുഖ്ജീത് സിങ്ങാണ് ഇന്ത്യക്കായി വലകുലുക്കിയത്. അതോടെ ആരംഭത്തില്‍ തന്നെ ദക്ഷിണ കൊറിയ പ്രതിരോധത്തിലായി. ലീഡെടുത്തതിന് പിന്നാലെ ഇന്ത്യ മുന്നേറ്റം തുടർന്നു. പലതവണ ദക്ഷിണകൊറിയൻ പോസ്റ്റിന് സമീപം ഇന്ത്യൻ താരങ്ങള്‍ ഇരച്ചെത്തി. ആദ്യ ക്വാർട്ടറില്‍ ഒരു ഗോളിന് ഇന്ത്യ മുന്നിട്ടുനിന്നു.

രണ്ടാം ക്വാർട്ടറില്‍ തിരിച്ചടി ലക്ഷ്യമിട്ട് കൊറിയയും മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. അതിനിടെ ഇന്ത്യ രണ്ടാം ഗോളും കണ്ടെത്തി. ദില്‍പ്രീത് സിങ്ങാണ് ഇത്തവണ ലക്ഷ്യം കണ്ടത്. രണ്ടാം ക്വാർട്ടർ അവസാനിക്കുമ്ബോള്‍ ഇന്ത്യ 2-0 ന് മുന്നിട്ടുനിന്നു. പിന്നീടങ്ങോട്ട് ഇന്ത്യ ദക്ഷിണ കൊറിയൻ ഗോള്‍വല നിറയ്ക്കുന്നതാണ് കണ്ടത്.

മൂന്നാം ക്വാർട്ടറിന്റെ അവസാനം ദില്‍പ്രീത് സിങ് വീണ്ടും ഇന്ത്യക്കായി ഗോളടിച്ചു. അതോടെ കൊറിയ അക്ഷരാർഥത്തില്‍ പ്രതിരോധത്തിലായി. നാലാം ക്വാർട്ടറില്‍ പെനാല്‍റ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച്‌ അമിത് രോഹിദാസ് ഇന്ത്യയുടെ നാലാം ഗോളും നേടി. പിന്നാലെ കൊറിയ ഒരു ഗോള്‍ മടക്കിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ജയത്തോടെ ഇന്ത്യ ഏഷ്യാകപ്പ് ഹോക്കി കിരീടത്തില്‍ മുത്തമിട്ടു.