ജറുസലേമില്‍ വെടിവെപ്പ്, ആറുപേര്‍ കൊല്ലപ്പെട്ടു, ഭീകരർ എത്തിയത് ബസിൽ
വടക്കൻ ജറുസലേമിൽ ഇന്നു രാവിലെ നടന്ന വെടിവയ്പിൽ ആറുപേര്‍ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്ക്. ആറുപേരുടെ നില ഗുരുതരം. വെടിയുതിർത്ത പലസ്തീൻകാരായ രണ്ട് ഭീകരരെ വധിച്ചതായി ഇസ്രയേൽ പൊലീസ് വ്യക്തമാക്കി.
ഒരു ബസ്സ് സ്റ്റോപ്പിനടുത്തായിരുന്നു ആക്രമണം. ബസിലാണ് ഭീകരർ എത്തിയത്. ബസുകൾക്കും കാറുകൾക്കും കാൽനടയാത്രക്കാർക്കുനേരെയുമായിരുന്നു ആക്രമണം. ഒരു ഭീകര സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
എന്നാൽ ആക്രമണം നടത്തിയവരെ അഭിനന്ദിക്കുന്നുവെന്ന് ഹമാസ് അറിയിച്ചു. ഗസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയോടുള്ള സ്വാഭാവിക പ്രതികരണമെന്നും ഹമാസ് വക്താവ് അറിയിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇസ്രയേല്‍ ‘ഭീകരതയ്ക്കെതിരായ ശക്തമായ യുദ്ധത്തിലാണ്’ സന്ദര്‍ശനത്തിന് ശേഷം സന്ദര്‍ശനത്തിന് ശേഷം നെതന്യാഹു പ്രതികരിച്ചു. ഇസ്രയേൽ നേരിടുന്നത് പല മുന്നണികളിൽ നിന്നുള്ള യുദ്ധമെന്ന് നെതന്യാഹു പറഞ്ഞു.
ഭീകരതയ്ക്കെതിരായ ശക്തമായ യുദ്ധമാണ് എല്ലാ ഭാഗത്തും നടക്കുന്നത്. ഭീകരര്‍ വന്ന ഗ്രാമങ്ങളെ ഞങ്ങള്‍ ഇപ്പോള്‍ പിന്തുടരുകയും വളയുകയുമാണ്. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള പലസ്തീനികളാണ് രണ്ട് ഭീകരരും. റാമല്ലയുടെ തെക്കുകിഴക്കുള്ള ഖത്തന്ന, അല്‍-ഖുബൈബ പട്ടണങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്നും നെതന്യാഹു പറഞ്ഞു.
ഗാസ മുനമ്പില്‍ പോരാട്ടം തുടരുകയാണ്. ഞങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ ഹമാസിനെ നശിപ്പിക്കുകയും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ചെയ്യുമെന്നും നെതന്യാഹു വ്യക്തമാക്കി.