Fincat

രാഹുലിന്റെപേരില്‍ ആരോപണമുന്നയിച്ച യുവതികള്‍ കേസിനില്ല; നിയമോപദേശം തേടാൻ അന്വേഷണസംഘം


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പേരില്‍ ആരോപണം ഉന്നയിച്ചവരില്‍ രണ്ടുപേർ കേസുമായി മുന്നോട്ടുപോകാനില്ലെന്ന് അന്വേഷണസംഘത്തെ അറിയിച്ചു.മാധ്യമങ്ങളിലൂടെ ആദ്യം ആരോപണം ഉന്നയിച്ച യുവതി അന്വേഷണസംഘത്തിന് മൊഴിനല്‍കിയെങ്കിലും പരാതിനല്‍കാനോ കേസുമായി മുന്നോട്ടുപോകാനോ താത്പര്യമില്ലെന്ന് വ്യക്തമാക്കി.

ആരോപണം ഉന്നയിച്ച ട്രാൻസ്ജെൻഡറാകട്ടെ മൊഴിനല്‍കാനും തയ്യാറായില്ല. ഗർഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തിയെന്ന് ശബ്ദസന്ദേശത്തിലൂടെ ആരോപണം ഉന്നയിച്ച യുവതിയും ഇതുവരെ മൊഴിനല്‍കുകയോ പരാതിനല്‍കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണസംഘം നിയമോപദേശം തേടാൻ തീരുമാനിച്ചു.

മൊഴിനല്‍കിയ യുവതി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ പോലീസിനോടും പറഞ്ഞിട്ടുണ്ട്. തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നതരത്തിലുള്ള വാട്സാപ്പ് സന്ദേശങ്ങളുടെ പകർപ്പും കൈമാറി. യുവതിയുടെ മൊഴിയെ പരാതിയാക്കിയാല്‍ കേസ് നിലനില്‍ക്കുമോയെന്നത് സംബന്ധിച്ചാകും അന്വേഷണസംഘം നിയമോപദേശം തേടുക.

മൂന്നാം കക്ഷികള്‍ നല്‍കിയ പരാതികളില്‍ അന്വേഷണസംഘം മൊഴി ശേഖരിച്ചിരുന്നെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ളത് ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകയും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴിനല്‍കി. രാഹുലിന്റെേപരിലുള്ള ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും അതില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എംഎല്‍എ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും മൊഴിയില്‍ പറയുന്നു. നേരത്തേ ഇവർ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആരുടെയും പേരുകള്‍ പറഞ്ഞിട്ടില്ലായിരുന്നു.