Fincat

മാലിന്യം തള്ളിയതിന് അരലക്ഷം രൂപയുടെ പിഴ ഒഴിവാക്കാൻ ഹർജി നൽകിയതിന് ഒരു ലക്ഷം ആക്കി ഹൈക്കോടതി

പുഴയിൽ മാലിന്യം തള്ളിയതിന് മൂന്നാർ പഞ്ചായത്ത് പിഴയിട്ട ലോഡ്ജ് ഉടമയ്ക്ക് ഹൈക്കോടതിയും പിഴ ചുമത്തി. പഞ്ചായത്ത് ചുമത്തിയ 50,000 രൂപ പിഴയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇരട്ടി പ്രഹരം ഏൽക്കേണ്ടി വന്നത്. ഇക്കാ നഗറിലെ എയ്റ്റ് ലാൻഡ് ഹോളിഡേയ്സ് ലോഡ്ജ് ഉടമ ഫ്രാൻസിസ് മിൽട്ടനാണ് പഞ്ചായത്ത് പിഴയ്ക്കെതിരെ ഹർജി നൽകി വെട്ടിലായത്. 50,000 രൂപ പിഴയാണ് ഹൈക്കോടതി വിധിച്ചത്.
മെയ് 23-ന് ലോഡ്ജിന് സമീപമുള്ള പുഴയിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് ആദ്യം 50,000 രൂപ പിഴയിട്ടത്. ഇതിനെതിരെ ലോഡ്ജ് ഉടമ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. കെട്ടിടം തന്റെ പേരിലല്ലെന്നും പിതാവിൻ്റേതാണെന്നും അതിനാൽ തനിക്ക് ഇതിൽ പങ്കില്ലെന്നുമായിരുന്നു കോടതിയിൽ മിൽട്ടൻ്റെ വാദം.
എന്നാൽ, ലോഡ്ജ് നടത്താനുള്ള ലൈസൻസ് ഹർജിക്കാരനായ ഫ്രാൻസിസ് മിൽട്ടൻ്റെ പേരിലാണെന്ന് പഞ്ചായത്ത് കോടതിയിൽ രേഖകൾ സഹിതം തെളിയിച്ചു. ഈ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കോടതി അധികമായി 50,000 രൂപ പിഴ ചുമത്തിയത്. ഈ തുക കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു