ഇസ്രയേൽ ആക്രമണം; അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി തിങ്കളാഴ്ച ദോഹയിൽ
ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി തിങ്കളാഴ്ച ദോഹയിൽ ചേരുമെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ.മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു.ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെയുള്ള കരട് പ്രമേയം ഉച്ചകോടിയിൽ ചർച്ചാവിഷയമാകുമെന്നും ഖത്തർ ന്യൂസ് ഏജൻസി(ക്യുഎൻഎ)യോട് ഡോ.അൽ അൻസാരി പറഞ്ഞു. അറബ്-ഇസ്‍ലാമിക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗം ഞായറാഴ്ച നടക്കും.
തയ്യാറെടുപ്പ് യോഗത്തിൽ ഉരുത്തിരിയുന്ന വിഷയങ്ങൾ തിങ്കളാഴ്ച ഉച്ചകോടിയിൽ ചർച്ച ചെയ്യും. ഈ സമയത്ത് അറബ്-ഇസ്ലാമിക് ഉച്ചകോടി നടത്തുന്നതിന് നിരവധി അർത്ഥങ്ങളുണ്ടെന്നും, ഹമാസ് നേതാക്കളുടെ റെസിഡൻഷ്യൽ ആസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ നേരിടുന്നതിൽ ഖത്തറിനോടുള്ള വിശാലമായ അറബ്, ഇസ്‍ലാമിക് രാജ്യങ്ങളുടെ ഐക്യദാർഢ്യത്തെയും ഇസ്രായേൽ നടപ്പിലാക്കുന്ന ഭരണകൂട ഭീകരതയെ ഈ രാജ്യങ്ങൾ നിരാകരിക്കുന്നതിനെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിന്റെ കടന്നാക്രമണങ്ങൾക്കെതിരെ കൂട്ടായ്മ ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയും ഉച്ചകോടിയിൽ വിലയിരുത്തുമെന്ന് ഡോ. അൽ അൻസാരി ഖത്തർ ന്യൂസ് ഏജൻസിയോട്(ക്യുഎൻഎ) പറഞ്ഞു.