Fincat

സൗദി-പാക് പ്രതിരോധ കരാര്‍: പ്രതികരിച്ച്‌ ഇന്ത്യ; സൗദിയുമായി തന്ത്രപ്രധാന പങ്കാളിത്തമെന്ന് ജയ്‌സ്വാള്‍


ന്യൂഡല്‍ഹി: സൗദി അറേബ്യയുമായി കഴിഞ്ഞ കുറേ വർഷങ്ങളായി വിശാലവും വിവിധ മേഖലകളില്‍ തന്ത്രപധാനമായ പങ്കാളിത്തവുമാണ് ഇന്ത്യയ്ക്കുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം.സൗദിയും ഇന്ത്യയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തില്‍ രണ്ടു രാജ്യങ്ങളുടേയും താത്പര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ പറഞ്ഞു. സൗദിയും പാകിസ്താനും തമ്മില്‍ ഒപ്പിട്ട സൈനിക സഹകരണ കരാറില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആണവശക്തിയായ പാകിസ്താനുമായി തന്ത്രപരമായ ഉഭയകക്ഷി പ്രതിരോധസഹകരണക്കരാറില്‍ കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ ഒപ്പുവെച്ചത്. ബുധനാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ റിയാദ് സന്ദർശനത്തിനിടെയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരനുമായി കരാറിലൊപ്പിട്ടത്.

“ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യത്തിനുമെതിരേയുള്ളതായി കണക്കാക്കു’മെന്നതാണ് കരാറിലെ പ്രധാനവ്യവസ്ഥ. ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കരാർ പ്രഖ്യാപനമെങ്കിലും ഇന്ത്യയെ സംബന്ധിച്ച്‌ സുരക്ഷാ ആശങ്കയുണ്ടാക്കുന്നതാണ് പ്രതിരോധക്കരാറും വ്യവസ്ഥകളും. ഇന്ത്യയും പാകിസ്താനും തമ്മില്‍ സായുധസംഘർഷമുണ്ടായി നാലുമാസം പിന്നിടുന്നവേളയിലാണ് സൗദിയുമായി പാകിസ്താൻ ഇത്തരമൊരു കരാറുണ്ടാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

സൗദി-പാക് പ്രതിരോധക്കരാർ ഇന്ത്യ സസൂക്ഷ്മം വിലയിരുത്തുമെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വാർത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. ദേശീയ സുരക്ഷയെയും ആഗോള-പ്രാദേശിക സ്ഥിരതയെയും ഇത് ഏത് തരത്തില്‍ ബാധിക്കുമെന്നതിനെക്കുറിച്ച്‌ പഠനം നടത്തുമെന്നും വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. രാജ്യത്തിന്റെ ദേശീയസുരക്ഷ സംരക്ഷിക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് -വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. അതിനിടെ, ഏതെങ്കിലും രാജ്യത്തോടുള്ള മറുപടിയല്ല കരാറെന്നും ഇന്ത്യയുമായുള്ളത് എക്കാലത്തേക്കാളും മികച്ച ബന്ധമാണെന്നും സൗദി വൃത്തങ്ങള്‍ റോയിറ്റേഴ്സിനോട് പ്രതികരിച്ചു.