അര്‍ജന്റീന ടീം മാനേജര്‍ ഇന്ന് കൊച്ചിയില്‍; ക്രമീകരണങ്ങള്‍ വിലയിരുത്തും
ഫുട്ബോളിന്റെ മിശിഹായേയും ലോക ചാംപ്യന്മാരായ അർജന്റീന ടീമിനേയും വരവേൽക്കാൻ കേരളം ഒരുങ്ങുന്നു. ലയണൽ മെസ്സിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര ഇന്ന് 12 മണിക്ക് കൊച്ചിയിലെത്തും.
മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിക്കുന്നതിനൊപ്പം സുരക്ഷയും മറ്റ് ക്രമീകരണങ്ങളും അർജന്റീന ടീം മാനേജർ വിലയിരുത്തും. ഒപ്പം കായികമന്ത്രി വി അബ്ദുറഹിമാനുമായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായും കൂടിക്കാഴ്ച നടത്തും.
ഇതോടെ അർജന്റീന ടീമിന്റെ കേരളത്തിലെ താമസസൗകര്യത്തിൽ തീരുമാനമാകും .ടീമിന്റെ മത്സരങ്ങളിലും അന്തിമ തീരുമാനമുണ്ടാകും. താമസിക്കുന്ന ഹോട്ടൽ, ഭക്ഷണം, യാത്രകൾ മറ്റ് സൗകര്യങ്ങൾ എന്നിവയും കൂടിക്കാഴ്ചയില്‍ ചർച്ചയാകും.
ദിവസങ്ങൾക്ക് മുൻപാണ് അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളത്തിലെ മത്സരം കൊച്ചിയിൽ നടക്കുമെന്ന് സർക്കാർ അറിയിച്ചത്. നേരത്തെ മെസ്സിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
കൊച്ചി നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് . മുമ്പ് അണ്ടർ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയർത്തിയത്. അതേ സമയം സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം അടുത്തിടെ കുറച്ചിരുന്നു. നിശ്ചയിച്ച തിയ്യതി അടുത്തിരിക്കെ എത്രയും പെട്ടെന്ന് സ്റ്റേഡിയം പൂർണ സജ്ജമാക്കാനാണ് നീക്കം.
നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.