ഡിസ്നിക്ക് നഷ്ടമുണ്ടായത് 400 കോടി ഡോളർ; ജിമ്മി കിമൽ ഷോ പുനഃരാരംഭിച്ചു
ജിമ്മി കിമൽ ഷോ പുനരാരംഭിച്ച് എബിസി ന്യൂസ്. എബിസിയുടെ ഉടമസ്ഥരായ വാൾട്ട് ഡിസ്നി കമ്പനിയാണ് പ്രഖ്യാപനം നടത്തിയത്. ചാർളി കിർക്കിന്റെ മരണവുമായി ബന്ധപ്പെട്ട് ജിമ്മി കിമൽ നടത്തിയ പരാമർശത്തെ തുടർന്നാണ് ഷോ നിർത്തിവെയ്ക്കേണ്ടി വന്നത്. ഡിസ്നിക്ക് 400 കോടി ഡോളർ നഷ്ടമുണ്ടായെന്ന് വിലയിരുത്തൽ. ഷോ നിർത്തിയതിന് ശേഷം നിരവധി പേരാണ് ഡിസ്നി സബ്സ്ക്രിപ്ഷൻ നിർത്തലാക്കിയത്.
“വൈകാരികമായ ഒരു നിമിഷത്തിൽ കൂടുതൽ പിരിമുറുക്കമുള്ള സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിഞ്ഞ ബുധനാഴ്ച, ഷോ നിർത്തിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ചില അഭിപ്രായങ്ങൾ അസമയത്താണെന്നും വിവേകശൂന്യമാണെന്നും ഞങ്ങൾക്ക് തോന്നിയതിനാലാണ് ഈ തീരുമാനമെടുത്തത്. ജിമ്മിയുമായി ചർച്ചകൾ നടത്തി. ഇതിന് ശേഷം ഷോ പുനഃരാരംഭിക്കാനുള്ള തീരുമാനത്തിലെത്തി” ഡിസ്നി അറിയിച്ചു.
ജിമ്മി കിമൽ നടത്തിയ പരാമർശത്തിന് പിന്നാലെ എബിസി ന്യൂസിനെതിരെയും ഡിസ്നിക്കെതിരെയും ബഹിഷ്കരണാഹ്വാനം നടത്തിയിരുന്നു. ഡിസ്നി സബ്സ്ക്രിപ്ഷൻ നിർത്തലാക്കാനും നിരവധി ഉപഭോക്താക്കൾ തായാറായി. എന്നാൽ ജിമ്മി കിമൽ ഷോ നിർത്തിവെച്ചതിന് ശേഷം കമ്പനിക്ക് എത്രത്തോളം നഷ്ടമുണ്ടായി എന്നത് സംബന്ധിച്ച് വ്യക്തമായ വിവരമില്ല.
യുഎസ് പ്രസിഡന്റ് ഡോണൾഡ്‍ ട്രംപിനെ പിന്തുണക്കുന്നവർ ചാർലി കിർക്കിന്റെ കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ജിമ്മിയുടെ പരാമർശം. ഇത് വിവാദമായതിന് പിന്നാലെയാണ് ഷോ നിർത്തിവെക്കാൻ എബിസി ന്യൂസ് തീരുമാനിച്ചത്. ഷോനിർത്തിവെച്ചത് നന്നായി എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ കടുത്ത വിമർശകനാണ് ജിമ്മി കിമൽ. യൂട്ടവാലി സർവകലാശാലയിൽ സെപ്റ്റംബർ 10നു നടന്ന ചടങ്ങിനിടെയാണു ചാർലി കിർക്ക് വെടിയേറ്റു കൊല്ലപ്പെട്ടത്.