കസറി അഭിഷേക്, തിളങ്ങി സഞ്ജുവും തിലകും; ലങ്കയ്ക്ക് ജയിക്കാൻ വേണ്ടത് 203 റൺസ്
ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ 203 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസ് നേടി. പതിവ് പോലെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യൻ ടീമിൽ തിളങ്ങിയത്. 31 റൺസ് പന്തിൽ 61 റൺസ് നേടിയ അഭിഷേക് ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. 8 ഫോറും 2 സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അഭിഷേകിന് പുറമേ സഞ്ജു സാംസണും തിലക് വർമയും തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് വെടിക്കെട്ട് തുടക്കമായിരുന്നു. അഭിഷേക് ശർമ പവർപ്ലേയിൽ തകർത്തടിച്ചതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. ലങ്കൻ ബൗളർമാരെ അടിച്ചൊതുക്കിയ അഭിഷേക് 22 പന്തിൽ അർദ്ധ സെഞ്ചുറി നേടി. തുടക്കത്തിൽ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടിരുന്നു. എന്നാലും മിന്നും പ്രകടനത്തിൽ മാറ്റം വരുത്താൻ അഭിഷേക് തയാറായില്ല. അഭിഷേക് വെടിക്കെട്ട് തുടർന്നെങ്കിലും ഒമ്പതാം ഓവറിൽ കൂടാരം കയറി.
നാലാം വിക്കറ്റിൽ ഒന്നിച്ച തിലക് വർമയും സഞ്ജു സാംസണുമാണ് ഇന്ത്യൻ ടീമിന് കരുത്തായത്. മൂന്ന് സിക്സ്റും ഒരു ഫോറുമടക്കം 39 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. ഒരു സിക്സറും നാല് ഫോറുമടക്കം 49 റൺസ് നേടിയ തിലക് വർമ ഔട്ടാകാതെ നിന്നു. ഏഷ്യാകപ്പിൽ ഇന്ത്യ നേരത്തേ ഫൈനലിൽ പ്രവേശിച്ചുകഴിഞ്ഞതിനാൽ മത്സരഫലം അപ്രസക്തമാണ്.