പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ വിളിക്കാം; ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസണ്‍ കണക്‌ട് സെന്റര്‍ ഉദ്ഘാടനംചെയ്തു
തിരുവനന്തപുരം: പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസണ്‍ കണക്‌ട് സെന്റർ പ്രവർത്തനം ആരംഭിച്ചു.തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
1800-425-6789 എന്ന ടോള്‍ഫ്രീ നമ്ബരിലൂടെയാണ് ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാൻ കഴിയുക.
സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.
പ്രധാന സർക്കാർ പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍, മേഖലാധിഷ്ഠിത സംരംഭങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിജസ്ഥിതി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ നല്‍കുക, പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉത്തരവാദിത്വം ഉറപ്പാക്കാനും കാലതാമസം കുറയ്ക്കാനും ജനങ്ങളുടെ പ്രതികരണം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക, ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളില്‍ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളില്‍ ജനങ്ങളുടെ പ്രതികരണം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക, പൊതുജനങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്കും പരാതികള്‍ക്കും സമയബന്ധിതമായി മറുപടി നല്‍കുക, സ്ഥിരതയുള്ള ഒരു ജനസമ്ബർക്ക സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വർദ്ധിപ്പിക്കുക, അടിയന്തരഘട്ടങ്ങളില്‍ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിച്ച് സർക്കാർ സഹായം വേഗത്തില്‍ ലഭ്യമാക്കി വിശ്വസനീയമായ ജനസേവന സംവിധാനമായി പ്രവർത്തിക്കുക എന്നിവയും ലക്ഷ്യമിടുന്നു.
സിറ്റിസണ്‍ കണക്‌ട് സെന്ററിന്റെ നടത്തിപ്പും മേല്‍നോട്ട ചുമതലയും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത്. വെള്ളയമ്ബലത്തെ സർക്കാർ ഏറ്റെടുത്ത പഴയ എയർ ഇന്ത്യ ഓഫീസിലാണ് സിറ്റിസണ്‍ കണക്‌ട് സെന്റർ പ്രവർത്തിക്കുന്നത്.