ഇന്ത്യ-യുകെ ബന്ധം ദൃഢമാക്കാന്‍ ചർച്ച; കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമര്‍ ഇന്ത്യയിലേക്ക്. ഒക്ടോബര്‍ 8, 9 തിയതികളിലാണ് കെയ്‌റിന്റെ ഇന്ത്യന്‍ സന്ദര്‍ശനമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ‘വിഷന്‍ 2035’ പദ്ധതിയുടെ രൂപരേഖയുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും.
2025 ജൂലൈയില്‍ മോദി നടത്തിയ യുകെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് കെയ്ര്‍ സ്റ്റാർമറിന്റെ ഇന്ത്യ സന്ദര്‍ശനം. ഇന്ത്യ- യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറും വിഷന്‍ 2035ന്റെ രൂപരേഖയും ഉപയോഗപ്പെടുത്തി പല മേഖലകളിലെ ഇന്ത്യ- യുകെ ബന്ധം ദൃഢപ്പെടുത്തുന്നതിനുള്ള അവസരമായാണ് സന്ദര്‍ശനത്തെ ഇരുരാജ്യങ്ങളും നോക്കിക്കാണുന്നത്. വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ തുടങ്ങി ജനങ്ങള്‍ തമ്മിലുള്ള ബന്ധമടക്കം ഉള്‍ക്കൊള്ളുന്ന പത്ത് വര്‍ഷത്തെ സമഗ്ര പദ്ധതിയാണ് വിഷന്‍ 2035.
ഒക്ടോബര്‍ 9-ന് മുംബൈയില്‍ വ്യവസായ-വാണിജ്യ പ്രമുഖരുമായി മോദിയും സ്റ്റാര്‍മറും കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ മുന്നോട്ടുവെക്കുന്ന അവസരങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്യും. കൂടാതെ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിന്റെ ആറാം പതിപ്പില്‍ പങ്കെടുക്കുകയും നയരൂപകര്‍ത്താക്കള്‍, വ്യവസായ രംഗത്തെ വിദഗ്ദ്ധര്‍ എന്നിവരുമായി സംവദിക്കുകയും ചെയ്യും.
2025 ജൂലൈ 24-നാണ് സുപ്രധാനമായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറില്‍ ഇന്ത്യയും യുകെയും ഒപ്പുവെച്ചത്. ഈ കരാര്‍ പ്രകാരം, ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തിനും യുകെയില്‍ തീരുവ ഒഴിവ് ലഭിക്കുന്നു. കൂടാതെ, 90% യുകെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവകളും നീക്കം ചെയ്യപ്പെടും. നിലവില്‍ ഏകദേശം 56 ബില്യണ്‍ യുഎസ് ഡോളര്‍ വരുന്ന ഉഭയകക്ഷി വ്യാപാരം 2030 ഓടെ ഇരട്ടിയാക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം.