ട്രംപിനെ പേടിക്കാതെ ഇന്ത്യൻ ഓഹരി വിപണി; നിഫ്റ്റി 25,000 കടന്നു, സെൻസെക്സ് 500 പോയിന്റിലധികം ഉയർന്നു
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് സൂചികകൾ കുത്തനെ ഉയർന്നു. അതേസമയം നിഫ്റ്റി 50, 25000 എന്ന റെക്കോർഡ് മറികടന്നു. ബാങ്കിംഗ്, ഐടി ഓഹരികളിലെല്ലാം നേട്ടങ്ങൾ ഉണ്ടായി. സെൻസെക്സ് 500 പോയിന്റിലധികം ഉയർന്നു, വായ്പാ വളർച്ചയിൽ പുരോഗതി കാണിച്ചതിനെത്തുടർന്ന് സ്വകാര്യ ബാങ്കുകളുടെ ഓഹരികൾ കുത്തനെ ഉയർന്നിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്ക് 2.44%, എച്ച്ഡിഎഫ്‌സി ബാങ്ക് 1%-ത്തിലധികം, ബജാജ് ഫിനാൻസ് 3% എന്നിങ്ങനെയാണ് നേട്ടം കൈവരിച്ചത്. ടിസിഎസ്, ആക്സിസ് ബാങ്ക്, എച്ച്‌സിഎൽടെക് തുടങ്ങിയ മറ്റ് ഓഹരികളും നേട്ടത്തിലാണ്. സർക്കാർ സിജിഎച്ച്എസ് നിരക്കുകൾ പരിഷ്കരിച്ചതിനെത്തുടർന്ന് ഹെൽത്ത്കെയർ ഓഹരികൾ ഉയർന്നു, ഇത് അപ്പോളോ ഹോസ്പിറ്റലുകൾ, മണിപ്പാൽ ഹെൽത്ത്കെയർ, നാരായണ ഹെൽത്ത് എന്നിവയ്ക്ക് ഗുണം ചെയ്തു.
ഇന്ന് വിപണിയ്ൽ, ബിഎസ്ഇ സെൻസെക്സ് 582.95 പോയിന്റ് അഥവാ 0.72% ഉയർന്ന് 81,790.12 ൽ വ്യാപാരം അവസാനിപ്പിച്ചു, അതേസമയം എൻഎസ്ഇ നിഫ്റ്റി 50 183.40 പോയിന്റ് അഥവാ 0.74% ഉയർന്ന് 25,077.65 വ്യാപാരം അവസാനിപ്പിച്ചു, സെൻസെക്സിൽ, ടിസിഎസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, എറ്റേണൽ എന്നിവയുടെ ഓഹരികൾ 2% നും 3% നും ഇടയിൽ ഉയർന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. സ്വകാര്യ ബാങ്കുകൾ 1.2 ശതമാനവും ഫിനാൻഷ്യൽസ് 1.1 ശതമാനവും നേട്ടമുണ്ടാക്കി.
യുഎസ്-ഇന്ത്യ വ്യാപാര സംഘർഷങ്ങൾ വിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. യുഎസ് തൊഴിൽ വിപണിയിലെ ആശങ്കകളും ഉയർന്ന എച്ച്-1ബി വിസ ഫീസും മൂലമുണ്ടായ തകർച്ചയിൽ നിന്ന് സൂചികകൾ മുന്നേറി. നിഫ്റ്റി ഐടി സൂചിക 2.3 ശതമാനം ഉയർന്നു.