Fincat

ഗസയിൽ അധികാര തർക്കം; ഹമാസും ഡർമഷ് വിഭാഗക്കാരും തമ്മിൽ ഏറ്റുമുട്ടൽ

ഗസയിൽ അധികാര തർക്കത്തെ ചൊല്ലി ആഭ്യന്തര സംഘർഷം. ഹമാസിന്റെ സായുധസേനയും ഡർമഷ് വിഭാഗക്കാരുമായുള്ള ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ആരംഭിച്ച പോരാട്ടത്തിൽ ഇതുവരെ 19 ഡർമഷ് വംശജരും എട്ട് ഹമാസ് പോരാളികളുമാണ് കൊല്ലപ്പെട്ടത്. ഗസയിലെ ജോർദാനി ആശുപത്രിക്കടുത്ത് കനത്ത ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുകൾ വെടിവയ്പിനെ തുടർന്ന് പ്രദേശവാസികൾ പലായനം ചെയ്തതായും റിപ്പോർട്ടുകൾ. ഗസയിലുടനീളം ഹമാസ് സായുധ യൂണിറ്റുകൾ വിന്യസിച്ചു.ഗസയിലെ അധികാരത്തെച്ചൊല്ലിയാണ് ഡർമഷ് വിഭാഗവും ഹമാസും തമ്മിലുള്ള പോരാട്ടം.

അതേസമയം ഗസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുക്കില്ലെന്ന് സൂചന.
ഈജിപ്തിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടു നിൽക്കുമെന്ന് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹൊസാം ബദ്രാൻ പറഞ്ഞു.വാർത്താ ഏജൻസിയായ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിലാണ് ബദ്രാൻ നിലപാട് വ്യക്തമാക്കിയത്.

ഗസയിൽ നിയന്ത്രണം പുനഃസ്ഥാപിക്കാനാണ് ഹമാസ് നീക്കം. 7,000 സായുധ സേനാംഗങ്ങളെ ഹമാസ് തിരിച്ചുവിളിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവർണർമാരെയും ഹമാസ് നിയമിച്ചിട്ടുണ്ടെന്നാണ് വിവരം. ഗസയിലെ പുതിയ ഹമാസ് ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. യുദ്ധം അവസാനിച്ചാൽ ഗസ ആരാണ് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹമാസിന്റെ നീക്കം.