Fincat

അടിച്ചു കയറി സ്വര്‍ണവില: ഒരു ദിവസം വര്‍ധിച്ചത് 2400 രൂപ; ഒരു പവന്‍ പോലും ഇനി നിക്ഷേപം!

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 2400 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് ഇന്ന് ഒരു പവന് 94360 രൂപയായി വില. ഒരു ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലെത്തി. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരും.

അഞ്ച് ശതമാനത്തോളമാണ് പണിക്കൂലിയായി ഈടാക്കുക. രൂപകല്‍പന അനുസരിച്ച് ആഭരണങ്ങളുടെ പണിക്കൂലിയിലും മാറ്റം വരും. ഇതിനൊപ്പം ജിഎസ്ടിയും ഹാള്‍ മാര്‍ക്കിങ് ചാര്‍ജും നല്‍കണം. ഇതോടെ ഒരു പവന്‍ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷത്തോളം മുടക്കേണ്ടി വരുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യതയെന്നും അവര്‍ പറയുന്നു.

സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.

സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.