ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; മഴ മുന്നറിയിപ്പിൽ മാറ്റം, വിവിധ ജില്ലകളിൽ കനത്ത മഴ
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടാണ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട് ഉള്ളത്.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എം എം മുതൽ 204.4 എം എം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
യെല്ലോ മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 എം എം മുതൽ 115.5 എം എം വരെ മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം കാട്ടാക്കടയിൽ വീടുകളിൽ വെള്ളംകയറി. തിരുവല്ലത്ത് വീടുകളിലും കടകളിലും വെള്ളം കയറി. ആറ്റിങ്ങലിൽ ഇടിമിന്നലേറ്റ് വീടിന്റെ ഫ്യൂസ് ബോക്സും മീറ്റർ ബോർഡും തകർന്നു.
ആലപ്പുഴയിലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വൈകീട്ട് ജില്ലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. നഗരത്തിലെ പല റോഡുകളും വെള്ളത്തിലായി. അടിമാലിയിൽ ഈസ്റ്റേൺ കമ്പനിക്ക് സമീപം വീടുകളിൽ വെള്ളം കയറി. ദേവിയാർ പുഴ കരകവിഞ്ഞ് ഒഴുകി. മച്ചിപ്ലാവ് ചൂരക്കട്ടൻകുടി ആദിവാസി ഉന്നതിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണു.