കൊച്ചി: കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി ജോജി, മുഖംമൂടി ധാരികളായ രണ്ടുപേര്‍, കവര്‍ച്ചാ സംഘത്തെ സഹായിച്ച ഒരാള്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ബംഗളൂരു, പുതുച്ചേരി, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. കവര്‍ച്ച ചെയ്യപ്പെട്ട 50 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പരാതി നൽകില്ലെന്ന് കരുതിയാണ് പണം കവർന്നതെന്ന് കേസിൽ മുന്നേ പിടിയിലായ രണ്ടാം പ്രതി വിഷ്ണു മൊഴി നൽകിയിരുന്നു. കൊച്ചിയിലെ അഭിഭാഷകനായ നിഖിന്‍ നരേന്ദ്രന്‍ അടക്കം മുന്നേ കേസിൽ അറസ്റ്റിലായിരുന്നു. അന്ന് 20 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിരുന്നു. തോക്ക് ചൂണ്ടിയും വടിവാള്‍ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്നും 80 ലക്ഷം രൂപ പ്രതികൾ കവര്‍ന്നത്.
കവർച്ചയ്ക്ക് ശേഷം പ്രതികള്‍ രക്ഷപ്പെട്ട കാറിനെ കുറിച്ചുള്ള വിവരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പിന്നാലെയാണ് തൃശ്ശൂരില്‍ നിന്നും സില്‍വര്‍ നിറത്തിലുള്ള റിട്‌സ് കസ്റ്റഡിയിലെടുത്തത്. കവര്‍ച്ച ആസൂത്രണം ചെയ്തത് കള്ളപ്പണം വെളുപ്പിക്കല്‍ സംഘമാണെന്നും എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു. കൂടാതെ കവര്‍ച്ചയ്ക്ക് മുന്‍പ് പണം നഷ്ടമായ സുബിന്‍ ഹോട്ടലില്‍ വച്ച് പ്രതികളുമായി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.