റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ കടുത്ത തീരുവ തുടരും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൺ: റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ വലിയ വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള തീരുവ
ഇനിയും ഉയർത്തിയേക്കുമെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അത് തുടർന്നാൽ അവർ വൻതോതിൽ താരിഫ് നൽകേണ്ടിവരുമെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ ട്രംപിന്റെ വാദഗതികൾ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ഇതേകുറിച്ച് ചോദിച്ചതിനോട് ഇനി അവർ അതാണ് പറയാൻ ആഗ്രഹിക്കുന്നതെങ്കിൽ അവർക്ക് ഉയർന്ന താരിഫ് നൽകുന്നത് തുടരേണ്ടിവരും അവർ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇന്ത്യയ്ക്ക് ആവശ്യമായ മൂന്നിൽ ഒന്ന് എണ്ണയും വാങ്ങുന്നത് റഷ്യയിൽനിന്നാണെന്നും. എണ്ണയുടെ വാങ്ങൽ വഴി, യുക്രൈനിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.
ഗാസ ഉടമ്പടിക്കിടെ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇതിനോട് ഇന്ത്യ പ്രതികരിച്ചിരുന്നില്ല. റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നുവെന്ന കാരണത്താൽ ഇന്ത്യയ്ക്കുമേൽ അമേരിക്ക 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു.