ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയ ആളുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ
തെഹ്‌റാന്‍: ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയ ആളുടെ വധശിക്ഷ ഇറാൻ നടപ്പിലാക്കിയതായി റിപ്പോർട്ട്. ചാരവൃത്തി നടത്തിയ സംഭവത്തില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാള്‍ മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ച് ഇറാൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇയാളുടെ അപേക്ഷ തള്ളിയ സുപ്രീംകോടതി വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു വധശിക്ഷ നടപ്പാക്കിയത്.
ചാരവൃത്തി നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക ജുഡീഷ്യറി വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2023 മുതൽ ഇയാൾ ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി ബന്ധം പുലര്‍ത്തിയിരുന്നു. 2025 ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. തന്ത്രപ്രധാനമായ വിവരങ്ങള്‍ പ്രതി മൊസാദിന് കൈമാറിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചാരവൃത്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന് ഇത്തരം വധശിക്ഷകള്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ഇറാന്റെ നീതി ന്യായ വ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ മുന്‍നിര ചാരന്മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെട്ട മറ്റൊരാളുടെ വധശിക്ഷയും നടപ്പാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ ഇസ്രയേലുമായി യുദ്ധം ആരംഭിച്ചതിന് ശേഷം ചാരവൃത്തി കുറ്റത്തിന് പത്ത് പേരെയാണ് ഇറാൻ തൂക്കിലേറ്റിയത്. ഇസ്രയേലിനായി ചാരവൃത്തി നടത്തിയതിന് നിരവധി പേരെ ഇറാന്‍ തൂക്കിലേറ്റിയിട്ടുണ്ട്.