Fincat

റഷ്യന്‍ എണ്ണ: ഇന്ത്യയുടെ തീരുമാനങ്ങള്‍ ഇന്ത്യ അറിയിക്കും, ട്രംപ് പറയേണ്ടതില്ലെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ തീരുമാനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോകത്തോട് അറിയിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയുടെ തീരുമാനങ്ങളെ കുറിച്ച് ട്രംപ് അറിയിപ്പ് നല്‍കുന്നത് നല്ലതാണെന്ന് താന്‍ കരുതുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

‘ഇന്ത്യയുടെ തീരുമാനങ്ങള്‍ ഇന്ത്യ അറിയിക്കുമെന്ന് ഞാന്‍ കരുതുന്നു. ട്രംപ് എന്ത് ചെയ്യുമെന്ന് ഞങ്ങള്‍ ലോകത്തോട് പറയാറില്ല. ഇന്ത്യ എന്ത് ചെയ്യുന്നുവെന്ന് ലോകത്തോട് ട്രംപ് പറയരുതെന്നാണ് ഞാന്‍ കരുതുന്നത്’, ശശി തരൂര്‍ പറഞ്ഞു.

നേരത്തെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നാലെ ഈ വാദങ്ങള്‍ കേന്ദ്രം തള്ളിയെങ്കിലും എണ്ണ വാങ്ങില്ലെന്ന വാദത്തില്‍ ട്രംപ് ഉറച്ച് നില്‍ക്കുകയായിരുന്നു. ഇന്നലെയും സമാന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഈ വര്‍ഷാവസാനത്തോടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറക്കുമെന്ന് മോദി പറഞ്ഞതായി ട്രംപ് പറഞ്ഞിരുന്നു.

അതേസമയം റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ വലിയ വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പം ട്രംപ് നല്‍കിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള തീരുവ ഇനിയും ഉയര്‍ത്തിയേക്കുമെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അത് തുടര്‍ന്നാല്‍ അവര്‍ വന്‍തോതില്‍ താരിഫ് നല്‍കേണ്ടിവരുമെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.